December 26, 2022
December 26, 2022
അൻവർ പാലേരി
ജിദ്ദ / റിയാദ് : സഹോദര സമുദായത്തിന്റെ തിരുപ്പിറവി ആഘോഷങ്ങളിൽ വേറിട്ട കാഴ്ചയൊരുക്കി സൗദിയും യു.എ.ഇ യും.വ്യത്യസ്ത മതവിശ്വാസങ്ങൾ പിന്തുടരുമ്പോഴും മറ്റു മതവിഭാഗങ്ങളുടെ ആഘോഷങ്ങളിൽ പങ്കുചേരുന്ന സഹിഷ്ണുതയുടെയും പരസ്പര സ്നേഹത്തിന്റെയും ഏറ്റവും മനോഹരമായ കാഴ്ചകൾക്കാണ് ഇത്തവണ സാക്ഷ്യം വഹിച്ചത്.കേരളത്തിലെ ചില യാഥാസ്ഥിതിക മുസ്‌ലിം പുരോഹിതന്മാർ അന്യമതസ്ഥരുടെ ആഘോഷ വേളകളിൽ ആശംസകൾ നേരുന്നതിലെ തെറ്റും ശരിയും ചർച്ച ചെയ്യുമ്പോഴാണ് ഇസ്‌ലാമിക സംസ്കാരം പിന്തുടരുന്ന ഗൾഫ് രാജ്യങ്ങളിൽ നിന്ന് പുറത്തുവരുന്ന ഇത്തരം കാഴ്ചകൾ സവിശേഷമാകുന്നത്.ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘടനകൾ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
മാറുന്ന സൗദിയുടെ പുതിയ മുഖം ലോകത്തിന് തുറന്നുകാണിക്കുന്ന തരത്തിലാണ് സൗദിയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ അറബ് ന്യൂസ് ക്രിസ്മസ് ദിനത്തിൽ ഒന്നാം പേജ് ഒരുക്കിയത്.ഇതാദ്യമായി മുഖ്യ പത്രാധിപരുടെ ക്രിസ്മസ് ആശംസയോടെ പത്രത്തിന്റെ പേരിനൊപ്പം സന്തോക്ളോസിന്റെ തൊപ്പിയും പിറവിദിനത്തിലെ നക്ഷത്രക്കാഴ്ചകളുമൊരുക്കിയാണ് പത്രം കഴിഞ്ഞ ദിവസം വായനക്കാരുടെ കൈകളിൽ എത്തിയത്.
'ലോകത്തെ ക്രിസ്തീയ മതവിശ്വാസികള്‍ ക്രിസ്തുവിന്റെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍, സൗദി അറേബ്യയിലും വിദേശത്തുമുള്ള ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് അറബ് ന്യൂസ് സന്തോഷകരമായ ക്രിസ്മസ് നേരുന്നു' എന്ന ആമുഖത്തോടെയാണ് ചീഫ് എഡിറ്റര്‍ ഫൈസല്‍ ജെ. അബ്ബാസിന്റെ ഒന്നാം പേജ് ലേഖനം ആരംഭിച്ചത്.ഒരു പുതിയ പാരമ്പര്യത്തിന് തുടക്കമിടാന്‍ ഈ അവസരം ഉപയോഗിക്കുന്നു എന്നും അദ്ദേഹം എഴുതി.
അതേസമയം,ക്രിസ്മസ് ആഘോഷത്തെ വരവേൽക്കാൻ യു.എ.ഇയിലെ എമിറേറ്റ്‌സ് എയർലൈൻസ് പുറത്തുവിട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പറപറന്നു. സാന്താ തൊപ്പി ധരിച്ച വിമാനത്തെ കലമാനുകള്‍ കെട്ടിവലിക്കുന്ന വണ്ടിയാക്കി മാറ്റിയാണ് ദുബായിയുടെ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഉത്സവ സീസണിനെ അടയാളപ്പെടുത്തിയത്.എയര്‍ബസ് എ 380 യാത്രാ വിമാനത്തിന്റെ വീഡിയോ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലാണ് എമിറേറ്റ്‌സ് പങ്കിട്ടത്.
ആദ്യ ദിവസം തന്നെ ലക്ഷങ്ങളാണ് വീഡിയോ ലൈക്ക് ചെയ്തത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക