March 14, 2020
March 14, 2020
ദോഹ : ഖത്തറിൽ ആദ്യം കോവിഡ് 19 സ്ഥിരീകരിച്ചവരിൽ നാല് പേർ സുഖം പ്രാപിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് വൈകീട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. സുഖം പ്രാപിച്ചവരിൽ ഒരാൾ ഇറാനിൽ നിന്നും തിരിച്ചെത്തിയ സംഘത്തിലുണ്ടായിരുന്ന ഫിലിപ്പൈൻ ഗാർഹിക തൊഴിലാളിയാണ്.ജോർദാൻ,ഇറാൻ,സുഡാൻ,ഫെബ്രുവരി 29 നാണ് ഖത്തറിൽ ആദ്യത്തെ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറാനിൽ നിന്നും രാജ്യത്ത് തിരിച്ചെത്തിയ 39 കാരനായ സ്വദേശിയിലാണ് രാജ്യത്തെ ആദ്യ രോഗബാധ കണ്ടെത്തിയത്. ഇറാനിൽ നിന്നും ചാർട്ടേഡ് വിമാനത്തിൽ തിരിച്ചെത്തിയ എല്ലാവരെയും കരുതൽവാസത്തിൽ നിരീക്ഷിച്ചു വരികയായിരുന്നു.
കോവിഡ് 19 പടർന്നത് ഇങ്ങനെ :
ഫെബ്രുവരി 29
ഇറാനിൽ നിന്നും തിരിച്ചെത്തിയ ഒരു സ്വദേശിയിൽ രോഗബാധ സ്ഥിരീകരിച്ചു.
മാർച്ച് 1
ആദ്യം രോഗം സ്ഥിരീകരിച്ച സ്വദേശിയായ രോഗിക്കൊപ്പം ഇറാനിൽ നിന്നും തിരിച്ചെത്തിയ രണ്ടു സ്വദേശികളിൽ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.
മാർച്ച് 2
ഇറാനിൽ നിന്നും തിരിച്ചെത്തിയ സംഘത്തിലുണ്ടായിരുന്ന നാല് പേരിൽ കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇവരിൽ രണ്ടു പേർ സ്വദേശികളും രണ്ടു വിദേശികളും.
മാർച്ച് 3
ഫെബ്രുവരി 27 ന് ഇറാനിൽ നിന്നും പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിയ സംഘത്തിലുണ്ടായിരുന്ന ഒരു ഖത്തർ പൗരനിൽ കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം എട്ടായി.മൊത്തം രോഗബാധിതരിൽ ആറു പേരും സ്വദേശികൾ.ഒരാൾ ഇറാനിൽ നിന്നും തിരിച്ചെത്തിയ സംഘത്തിലുണ്ടായിരുന്ന ഫിലിപ്പൈൻ സ്വദേശി.
മാർച്ച് 6
ഇറാനിൽ നിന്നും തിരിച്ചെത്തിയ സംഘത്തിലുണ്ടായിരുന്ന രണ്ട് ഖത്തരി പൗരന്മാരിലും വിദേശിയായ ഒരു കുടുംബാംഗത്തിനും കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു.ഇതോടെ രോഗബാധിതരുടെ എണ്ണം 11 ആയി.
മാർച്ച് 7
ഇറാനിൽ നിന്നും തിരിച്ചെത്തിയ ഒരു ഖത്തർ പൗരനിൽ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം.
മാർച്ച് 8
ഖത്തറിൽ കമ്യുണിറ്റി വ്യാപനത്തിന് തുടക്കം. മൂന്ന് വിദേശികളിൽ കൂടി രോഗബാധ കണ്ടെത്തി.ഇതോടെ രോഗബാധിതരുടെ എണ്ണം 15 ആയി.ഇന്ത്യ ഉൾപെടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തർ യാത്രാ വിലക്ക് ഏർപ്പെടുത്തി.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാലത്തേക്ക് അവധി.
മാർച്ച് 9
രാജ്യത്തെ ഒരു ഹൈപ്പർമാർക്കറ്റിലും സെൻട്രൽ മാർക്കറ്റിലും ജോലിചെയ്തിരുന്ന മൂന്ന് വിദേശികളിൽ കൂടി രോഗ ബാധ സ്ഥിരീകരിച്ചു.ആകെ രോഗബാധിതരുടെ എണ്ണം 18 ആയി ഉയർന്നു.
മാർച്ച് 10
രോഗബാധയുള്ള വിദേശികളുമായി സമ്പർക്കം പുലർത്തിയ ആറ് വിദേശികളിൽ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.ആകെ രോഗബാധിതരുടെ എണ്ണം 24.
മാർച്ച് 11
രാജ്യത്തെ മുഴുവൻ ആശങ്കയിലാഴ്ത്തി 238 വിദേശികളിൽ കൂടി രോഗബാധ സ്ഥിരീകരിച്ചു.എല്ലാവരും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ.മൊത്തം രോഗബാധിതർ 262.കനത്ത ജാഗ്രതയും മുൻകരുതൽ നടപടികളുമായി ആരോഗ്യമന്ത്രാലയം.പൊതുസ്ഥലങ്ങൾ പരിമിതപ്പെടുത്തി.വാരാന്ത്യത്തിലെ മെട്രോ സേവനം റദ്ദാക്കി. പള്ളികളിൽ നിയന്ത്രണം. വിദേശതൊഴിലാളികളുടെ പാർപ്പിടങ്ങളിൽ പരിശോധന ശക്തമാക്കി.തിയേറ്ററുകളും ജിംനേഷ്യങ്ങളും പാർട്ടി ഹാളുകളും ഉൾപ്പെടെ എല്ലാ പരിപാടികൾക്കും വിലക്ക്.
മാർച്ച് 13
58 വിദേശികളിൽ കൂടി രോഗം സ്ഥിരീകരിച്ചു.രോഗബാധിതർ 320.കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക്.
മാർച്ച് 14 നാല് വിദേശികളിൽ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.മൊത്തം രോഗബാധിതരുടെ എണ്ണം 337 .ഇവരിൽ നാല് പേർ സുഖം പ്രാപിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം.ഇവരിൽ ഒരാൾ ആദ്യം ഇറാനിൽ നിന്നും തിരിച്ചെത്തിയ സംഘത്തിലുണ്ടായിരുന്ന ഫിലിപ്പൈൻ സ്വദേശി.മറ്റ് മൂന്നു പേർ സുഡാൻ,ഇറാൻ,ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.