March 23, 2021
March 23, 2021
തിരുവനന്തപുരം : കൊറോണ വൈറസ് ലോകത്തെ മുഴുവൻ അകത്തിരുത്തിയപ്പോൾ പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്കു ലഭിച്ച പതിനായിരം രൂപയുടെ ധനസഹായം നിരവധി പേർക്കാണ്സ ആശ്വാസമായത്. കോവിഡ് ബാധിക്കുന്ന ക്ഷേമനിധി അംഗങ്ങള്‍ക്ക് 10,000 രൂപയാണ് സഹായധനമായി നല്‍കിയത്. നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഈ മാസത്തോടെ ആ ആനുകൂല്യം അവസാനിക്കുകയാണ്. മാര്‍ച്ച് 31 വരെ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്കാണ് സഹായം ലഭിക്കുക. ഏപ്രില്‍ 30ന് മുന്‍പ് സഹായത്തിനായി അപേക്ഷിച്ചവർക്കാണ് ഈ ആനുകൂല്യം ലഭിച്ചത്.
കോവിഡ് ബാധിതരായ മുഴുവന്‍ പ്രവാസികള്‍ക്കും 10,000 രൂപ ലഭിക്കാന്‍ അവസരമുണ്ട്. നിലവിലെ അംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അംഗങ്ങളെല്ലെങ്കില്‍ ഉടന്‍ ക്ഷേമനിധിയില്‍ അംഗമാകാം. ഒട്ടേറെ ആനുകൂല്യങ്ങളാണ് ക്ഷേമനിധി അംഗങ്ങള്‍ക്ക് ലഭിക്കുക. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ 2,500 രൂപയില്‍ നിന്ന് 3,500 രൂപ വരെയായി വര്‍ധിപ്പിച്ചിരുന്നു. ഇത് 7,000 രൂപ വരെ വര്‍ധിക്കാനുള്ള സാഹചര്യവുമുണ്ട്. പ്രവാസിയുടെ കാലശേഷം പകുതി തുക കുടുംബത്തിനു ലഭിക്കുകയും ചെയ്യും. പ്രവാസി ക്ഷേമത്തില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്നോക്കം പോയില്ലെങ്കില്‍ ഈ തുക വര്‍ധിക്കാനാണു സാധ്യത. 60 വയസ്സ് പിന്നിട്ടവര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. ഇതിനു പുറമേ മറ്റനേകം ആനുകൂല്യങ്ങളും ക്ഷേമനിധിയില്‍ അംഗമാകുന്നുവര്‍ക്കു ലഭിക്കും.
ആനുകൂല്യങ്ങൾ ഇങ്ങനെ :
ക്ഷേമനിധിയില്‍ അംഗമായവര്‍ മരിച്ചാല്‍ കുടുംബത്തിന് 50,000 രൂപ ലഭിക്കും. ചികിത്സയ്ക്കും 50,000 രൂപ വരെ ലഭിക്കും. രണ്ടു പെണ്‍മക്കളുടെ വിവാഹത്തിന് 10,000 വീതം. രണ്ട് പ്രസവങ്ങള്‍ക്ക് 3000 രൂപ വീതം. അബോര്‍ഷനായാല്‍ 2000 രൂപ. ഇതിനുപുറമേ, മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുമുണ്ട്. ഇതിനെല്ലാം പുറമേയാണ് കോവിഡ് പോലുള്ള ദുരിതകാലത്ത് ലഭിക്കുന്ന സഹായങ്ങൾ.. പക്ഷേ, 18നും 60നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ പ്രവാസികള്‍ക്കും അംഗമാകാനാകുന്ന ഈ ക്ഷേമനിധിയിൽ വളരെ ചുരുക്കം പ്രവാസികൾ മാത്രമാണ് ഇതുവരെ അംഗങ്ങളായത്.
ഗൾഫിൽ രണ്ടു വർഷം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങിയവർക്കും ക്ഷേമനിധിയിൽ അംഗമാകാം. ഇത്തരക്കാർക്ക് 3000 രൂപ പെൻഷൻ ലഭിക്കും. അതിനാൽ തന്നെ കോവിഡ് പ്രതിസന്ധയിൽ വലഞ്ഞ് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന പ്രവാസികൾക്കു ക്ഷേമനിധിയിൽ അംഗമാകാൻ ഇനിയും അവസരമുണ്ട്. പ്രവാസി ക്ഷേമനിധിയിൽ അംഗമായ, കോവിഡ് ബാധിതർക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാൻ: http://104.211.245.164/pravasi_covid/registration.php
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക