July 20, 2021
July 20, 2021
ദൈവസ്മരണയോടെ നല്ല നിറഞ്ഞ ജീവിതം നയിച്ചാല്‍ ലോകത്തിന് ഐശ്വര്യം: ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ്
മക്ക: ഹജ്ജ് കര്‍മ്മത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫ സംഗമം ഇന്നലെ നടന്നു. തീര്‍ഥാടകര്‍ ഇന്ന് മിനായിലെ കല്ലേറ് കര്‍മ്മത്തില്‍ പങ്കെടുക്കും. ജംറയില്‍ കല്ലേറു കര്‍മ്മം നടത്താനുള്ള ചെറു കല്ലുകള്‍ മുസ്ദലിഫയില്‍ നിന്നു ശേഖരിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ അണുവിമുക്തമാക്കിയ കല്ലുകള്‍ ഹജ്ജ് മന്ത്രാലയം തീര്‍ത്ഥാടകര്‍ക്ക് നല്‍കി. അറഫാ സംഗമം കഴിഞ്ഞ് ഇന്നലെ രാത്രി മുസദലിഫയിലാണ് ഹാജിമാര്‍ രാപ്പാര്‍ത്തത്. ഏഴ് കല്ലുകളാണ് ജംറത്തുല്‍ അഖബയെന്ന സ്തൂപത്തില്‍ ഹാജിമാര്‍ എറിയുക. കല്ലേറിന് ശേഷം ഹാജിമാര്‍ നേരെ ഹറമിലേക്ക് പോകും. ജംറയിലെ കല്ലേറിന് ശേഷം കഅ്ബാ പ്രദക്ഷിണവും സഫാ മര്‍വാ കുന്നുകള്‍ക്കിടയിലെ പ്രയാണവും ഹാജിമാര്‍ പൂര്‍ത്തിയാക്കും. ഇതിന് ശേഷമാണ് ബലി കര്‍മം. ഇതിനായി ഹജ്ജ് മന്ത്രാലയം സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിന് ശേഷം മുടിമുറിച്ച് ഹാജിമാര്‍ വെള്ള വസ്ത്രത്തില്‍ നിന്നും ഒഴിവാകും. ഇതോടെ ഹജ്ജിന്റെ പ്രധാന കര്‍മങ്ങള്‍ പൂര്‍ത്തികും.
അകലംപാലിച്ച് കല്ലെറിയാന്‍ വ്യത്യസ്ത സമയം ക്രമീകരിച്ചിട്ടുണ്ട്. സൗദിയില്‍ താമസിക്കുന്ന, പ്രവാസിമലയാളികളടക്കം 150 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60,000 പേരാണ് ഇത്തവണ ഹജ് തീര്‍ഥാടത്തിന്റെ ഭാഗമാകുന്നത്.
അറഫയില്‍ ദുഹര്‍ നമസ്‌കാര സമയത്താണ് പ്രധാന ചടങ്ങ് നടന്നത്. പ്രവാചകന്റെ അറഫയിലെ പ്രസംഗത്തെ അനുസ്മരിപ്പിച്ച് നമിറ പള്ളിയില്‍ സൗദി പണ്ഡിതസഭ അംഗവും മക്ക ഇമാമുമായ ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് പ്രഭാഷണം നടത്തി. ദൈവത്തെ അനുസരിച്ച് വിശ്വാസികള്‍ നന്മ നിറഞ്ഞ ജീവിതം നയിച്ചാല്‍ രാജ്യങ്ങളില്‍ സ്ഥിരതയും സമാധാനവുമുണ്ടാകുമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. തീര്‍ത്ഥാടകര്‍ സൂര്യാസ്തമയം വരെ അറഫ മൈതാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ത്ഥനകളില്‍ മുഴുകിയും ഖുര്‍ആന്‍ പാരായണം നടത്തിയും ചെലവഴിക്കുകയായിരുന്നു.