November 01, 2021
November 01, 2021
റിയാദ്: മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ എണ്ണമറ്റ കഥകൾ നാം പതിവായി കേൾക്കുന്നതാണ്.എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ മനുഷ്യപ്പറ്റിന്റെ ഹൃദയം തൊടുന്ന ജീവിത ചിത്രമാണ് തൃശൂർ സ്വദേശി നേവല്‍ ഗുരുവായൂര്‍ റിയാദിൽ നിന്ന് നമുക്ക് കാണിച്ചുതരുന്നത്. റിയാദിലെ ഖാലിദിയ പാര്‍ക്കില്‍ കുറച്ചു ദിവസങ്ങളായി മനോനില തെറ്റി രാവും പകലും അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരു ചെറുപ്പക്കാരനെ സ്നേഹത്തിന്റെ കരുതൽ നൽകി സംരക്ഷിക്കുകയാണ് ഇദ്ദേഹം.സ്വന്തം പേരും നാടുമൊഴികെ മറ്റൊന്നും പറയാൻ അറിയാത്ത കൊല്‍ക്കത്ത സ്വദേശി അഷ്റഫിനാണ് ഒ.ഐ.സി.സി തൃശൂര്‍ ജില്ലാ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നേവല്‍ ഗുരുവായൂര്‍ സംരക്ഷണമൊരുക്കിയത്.
ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിഞ്ഞിരുന്ന അഷ്‌റഫ് എന്ന ചെറുപ്പക്കാരന്റെ ദയനീയ സ്ഥിതിയറിഞ്ഞ ഒ.ഐ.സി.സി പ്രസിഡന്‍റ് സുരേഷ് ശങ്കറിന്റെയും ജനറല്‍ സെക്രട്ടറി നാസര്‍ വലപ്പാടിന്റെയും നിര്‍ദേശപ്രകാരമാണ് നേവല്‍ ഗുരുവായുര്‍ അഷ്‌റഫിന്റെ സംരക്ഷണം ഏറ്റെടുത്തത്. അന്ന് മുതല്‍ എല്ലാ ദിവസവും നേവല്‍ അഷ്റഫിന് ഭക്ഷണം എത്തിക്കുകയും ആകെ വൃത്തി ഹീനമായിരുന്ന യുവാവിനെ കുളിപ്പിച്ച് മുടി വെട്ടി വൃത്തിയാക്കുകയും ചെയ്തു.
അഷ്റഫിനോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കുമ്പോൾ പേര് അഷ്റഫ് എന്നും കൊല്‍ക്കത്ത സ്വദേശി ആണെന്നും മാത്രം മനസിലാക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുമായും നാടുകടത്തല്‍ കേന്ദ്രവുമായി (തര്‍ഹീല്‍) ബന്ധപ്പെട്ട് അഷ്റഫിെന്‍റ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ നേവല്‍ നടത്തുന്നു. സൗദി വിസയില്‍ വന്ന ആളല്ലെന്നാണ് തര്‍ഹീലില്‍ പരിശോധിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞത്. ഏത് രാജ്യക്കാരനെന്ന് വ്യക്തമായ രേഖകള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ അഭയമൊരുക്കാന്‍ പരിമിതിയുണ്ടെന്ന് എംബസി അറിയിച്ചു.
അഷ്റഫ് മനോരോഗിയാതിനാല്‍ തര്‍ഹീലിലെ സെല്ലില്‍ ഇടാന്‍ പറ്റില്ല എന്ന് തര്‍ഹീല്‍ ഉദ്യോഗസ്ഥരും അറിയിച്ചതിനെ തുടര്‍ന്ന് ഇപ്പോഴും ഖാലിദിയ പാര്‍ക്കില്‍ തന്നെയാണ് അഷറഫ് കഴിഞ്ഞു കൂടുന്നത്. ഭക്ഷണവും മറ്റും ഒ.ഐ.സി.സി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേവല്‍ എത്തിച്ചു കൊടുക്കുന്നുണ്ട്. ആവശ്യമായ രേഖകള്‍ ശരിയാക്കുന്നതിന് ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്ന് ശ്രമം തുടരുന്നുണ്ടെന്നും നേവല്‍ ഗുരുവായൂര്‍ പറഞ്ഞു. അഷ്റഫിനെ വേറെ രാജ്യത്ത് നിന്ന് ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാനാണ് സാധ്യത എന്നും എത്രയും പെട്ടന്ന് അഷ്റഫിെന്‍റ രേഖകള്‍ കണ്ടെത്തി കുടുംബത്തിെന്‍റ അടുത്ത് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് താനെന്നും നേവല്‍ ഗുരുവായൂര്‍ പറഞ്ഞു.
(കടപ്പാട് : ഗൾഫ് മാധ്യമം)
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക