July 08, 2020
July 08, 2020
തിരുവനന്തപുരം : തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ,സി.ബി.ഐ,കസ്റ്റംസ് വിഭാഗങ്ങൾ ചേർന്ന് ത്രിതല അന്വേഷണം തുടങ്ങിയതോടെ കേരളത്തിലെ ചില പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകൾക്കും നെഞ്ചിടിപ്പ് തുടങ്ങി. യു.എ.ഇ കോൺസുലേറ്റിന്റെ പേരിൽ മുപ്പത് തവണ കേരളത്തിലേക്ക് സ്വർണം കടത്തിയിട്ടുണ്ടെന്ന സരിത്തിന്റെ മൊഴി ഗൗരവത്തിലെടുത്താണ് അന്വേഷണ സംഘം ഇത്തരമൊരു നീക്കം നടത്തുന്നത്.ദുബായ് ആസ്ഥാനമായി കേരളത്തിലേക്ക് വൻ തോതിൽ സ്വർണം എത്തുന്നുണ്ടെന്ന കാര്യം നേരത്തെ തന്നെ കസ്റ്റംസ് അധികൃതർ മനസിലാക്കിയിട്ടുണ്ടെങ്കിലും ഏതുതരത്തിലാണ് വിറ്റഴിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിരുന്നില്ല.നേരത്തെ കേരളത്തിലെ ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക് അന്വേഷണം നീണ്ടിരുന്നെങ്കിലും ഇടക്ക് വെച്ച് നിലക്കുകയായിരുന്നു.
തമിഴ്‌നാട്ടിലെ ട്രിച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൻ റാക്കറ്റാണ് കേരളത്തിലേക്ക് കള്ളക്കടത്ത് സ്വർണം എത്തിക്കുന്നതെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. യു.എ.ഇ കോൺസുലേറ്റ് പിആർഒ സരിത്തിനും സ്വപ്‌നാ സുരേഷിനും പുറമേ മൂന്ന് പേരെ പ്രതികളാക്കാനും സാധ്യതയുണ്ട്.. സ്വർണമെത്തിച്ച കൊച്ചി സ്വദേശി ഫയാസ് ഫരീദും കൊടുവള്ളി സ്വദേശികളായ രണ്ടു പേരും കൂടി കേസിൽ പ്രതികളായേക്കുമെന്നാണ് സൂചന. തമിഴ്‌നാട്ടിലെ വൻ സ്വർണ്ണറാക്കറ്റുകൾ വഴി വിറ്റഴിക്കപ്പെടുന്ന സ്വർണം ഇവർ വഴിയാണ് കേരളത്തിലെ ജ്വല്ലറികളിലേക്ക് എത്തുന്നതെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.
കേസിൽ ത്രിതല അന്വേഷണമാണ് നടക്കുക. കസ്റ്റംസ്, സിബിഐ, എൻഐഎ എന്നീ ഏജൻസികളാണ് കേസ് അന്വേഷിക്കുക. സ്വർണക്കടത്ത് കസ്റ്റംസ് അന്വേഷിക്കും. ഉദ്യോഗസ്ഥ തലത്തിലെ അഴിമതി അന്വേഷണം സിബിഐക്കാണ്. രാജ്യസുരക്ഷാ സംബന്ധിച്ച കാര്യങ്ങൾ എൻഐഎയും അന്വേഷിക്കും. പ്രാഥമിക അന്വേഷണ വിവരങ്ങൾ കൈമാറാൻ കസ്റ്റംസിനോട് സിബിഐയും എൻഐഎയും ആവശ്യപ്പെട്ടിട്ടുണ്ട്. സ്വപ്നയ്ക്ക് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ശിവശങ്കരൻ സ്വപ്നയുടെ വലയിലെ ഒരാൾ മാത്രമാണെന്ന് സിബിഐ പറയുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക