November 22, 2019
November 22, 2019
ദോഹ : ആരോടും വിവേചനമില്ലാത്ത ലോകകപ്പിനായിരുക്കും 2022ൽ ഖത്തർ വേദിയാവുകയെന്ന് ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫാന്റിനോ പ്രത്യാശ പ്രകടിപ്പിച്ചു. നിയമങ്ങളും നയങ്ങളും പ്രകാരം വിവേചനരഹിതമായ ലോകകപ്പ് സാധ്യമാക്കേണ്ടത് ഫിഫയുടെ ഉത്തരവാദിത്തമാണ്. ലോകത്തിലെ ഓരോ ഫുട്ബാൾ ആരാധകനും 2022 ഖത്തർ ലോകകപ്പ് കാണാനുള്ള അവസരം ഉണ്ടെന്നത് ഫിഫ പ്രസിഡന്റിന്റെ മാത്രം വാക്കുകളല്ലെന്നും ആതിഥേയരായ ഖത്തറും ഇക്കാര്യത്തിൽ പൂർണ ഉത്തരവാദിത്തം ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രസ് അസോസിയയേഷന് നൽകിയ അഭിമുഖത്തിൽ ഇൻഫാന്റിനോ പറഞ്ഞു.
2022 നവംബർ 21ന് ഖത്തറിലെ ലുസെയ്ൽ സ്‌റ്റേഡിയത്തിൽ ലോകകപ്പിന് തുടക്കമാകും. ഏവർക്കും ലോകകപ്പ് കാണാനുള്ള അവസരം ഉറപ്പാക്കി കൊണ്ടുള്ള നടപടികൾ ഫിഫയുമായി ചേർന്നാണ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി നടത്തുന്നത്. റഷ്യയിൽ നടന്ന ലോകകപ്പിലും വിവേചനപരമായ ഒരു കേസുകളും റിപ്പോർട്ട് ചെയ്തിട്ടില്ല. 2022ലെ മത്സര തീയതികൾ നിർണയിച്ചത് രാജ്യാന്തര ഫുട്ബാൾ സമൂഹവുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ്. വെല്ലുവിളികളെ ഒരുമിച്ച് നേരിടും. 2022 ലോകകപ്പ് അപൂർവ അനുഭവമായിരിക്കുമെന്നും കളിക്കാർക്കും മാധ്യമങ്ങൾക്കും കാണികൾക്കും ഒരുപോലെ പ്രയോജനകരമാവുന്ന വിധത്തിലാണു ടൂർണമെന്റ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാണികൾക്ക് ഒരു ദിവസം ഒന്നിലധികം മത്സരങ്ങൾ കാണാനുള്ള സൗകര്യങ്ങൾക്കൊപ്പം വിനോദ പരിപാടികൾ, താമസം, യാത്രാ സൗകര്യം എന്നിവയെല്ലാം പൂർണതോതിൽ സുപ്രീം കമ്മിറ്റി ലഭ്യമാക്കും.