October 25, 2019
October 25, 2019
ദോഹ: കാലാവധി തീര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ റീപാക്ക് ചെയ്തു വീണ്ടും വില്‍പനയ്‌ക്കെത്തിക്കുന്ന സ്ഥാപനം നഗരസഭ-പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു. അല്‍മുര്‍റ വെസ്റ്റിലാണു സംഭവം. ഇവിടെ നിന്ന് ഒരു ടണ്ണിനു മീതെ കാലാവധി തീര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിനു കാലാവധി തീര്‍ന്ന 350 കി.ഗ്രാം മിഠായികള്‍, കഴിഞ്ഞ മെയ് നാലിനു കാലാവധി തീര്‍ന്ന 30 കി.ഗ്രാം മിഠായികൾ, ജൂലായ് 25നു കാലാവധി അവസാനിച്ച 360 കി.ഗ്രാം വത്തക്കാകുരുക്കള്‍, 360 കിലോ വറുത്ത വിത്തുകള്‍ എന്നിവയാണ് അല്‍മുര്‍റ വെസ്റ്റിലെ സ്റ്റോറായി ഉപയോഗിച്ചിരുന്ന വീട്ടില്‍ നിന്ന് പിടികൂടി കണ്ടുകെട്ടിയത്. അല്‍റയ്യാന്‍ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിരീക്ഷണ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.
അല്‍ഖോർ, അല്‍ദാഖിറ നഗരസഭാ അധികൃതരുടെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്.അനധികൃത ഇടപാടുകൾ നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് കേന്ദ്രം ഭക്ഷ്യസുരക്ഷാ വിഭാഗം നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനുശേഷമായിരുന്നു റെയിഡ്.
കാലാവധി തീര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായി റീപാക്ക് ചെയ്യുന്ന തൊഴിലാളികളെയും ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമലംഘകരെ കൂടുതല്‍ നിയമനടപടികള്‍ക്കായി സുരക്ഷാ ഏജന്‍സികള്‍ക്കു കൈമാറി.