May 22, 2023
May 22, 2023
ന്യൂസ്‌റൂം ബ്യുറോ
റിയാദ് :സ്ത്രീകളെ അടിച്ചമർത്തുന്നുവെന്ന പേരിൽ ഏറെ പഴി കേൾക്കേണ്ടിവന്ന സൗദി അറേബ്യയിൽ നിന്ന് സ്ത്രീ ശാക്തീകരണത്തിന്റെ ആവേശം ജ്വലിപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.ഏറ്റവുമൊടുവിൽ അറബ് ലോകത്തുനിന്നുള്ള വനിതയെ ബഹിരാകാശത്തേക്ക് അയച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ഈ ഇസ്‌ലാമിക രാജ്യം. സൗദി പൗരയും സ്തനാർബുദ ഗവേഷകയുമായ റയ്യാന ബർനാവി (33) ആണ് മറ്റു മൂന്നു പേർക്കൊപ്പം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു (ഐഎസ്എസ്) തിരിച്ചത്.
ഇന്ത്യൻ സമയം പുലർച്ചെ 3.07ന് ആക്സിയം സ്പേസ്–2 മിഷനിൽ ആയിരുന്നു വിക്ഷേപണം.യുദ്ധവിമാന പൈലറ്റും സൗദി പൗരനുമായ അലി അൽ ഖർനി, ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സൻ, വ്യവസായിയും പൈലറ്റുമായ ജോൺ ഷോഫ്നർ എന്നിവരാണ് സഹ സഞ്ചാരികൾ.
ബർനാവിയും അൽഖർനിയും തിങ്കളാഴ്ച ഐഎസ്‌എസിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അറബ് ബഹിരാകാശ യാത്രികനായ യുഎഇയുടെ സുൽത്താൻ അൽ നെയാദിക്കൊപ്പം നിലവിൽ ആറുമാസത്തെ ദൗത്യത്തിനായി ഐഎസ്‌എസിൽ ചേരും. രണ്ട് അറബ് രാജ്യങ്ങളിൽ നിന്നുള്ള ബഹിരാകാശയാത്രികർ ഐഎസ്എസിൽ ആദ്യമായി കണ്ടുമുട്ടുന്നത് ഇത് അടയാളപ്പെടുത്തും. വിക്ഷേപണത്തിനു മണിക്കൂറുകൾക്ക് മുമ്പ് അൽ നെയാദി ട്വിറ്ററിൽ ബർനാവിക്കും അൽ ഖർനിക്കും ആശംസാ സന്ദേശം നേർന്നിരുന്നു.
8 ദിവസം ബഹിരാകാശത്തു തങ്ങുന്ന സംഘം 20 ഗവേഷണ പദ്ധതികളിൽ പങ്കാളികളാകും. ഒരേസമയം വനിത ഉൾപ്പെടെ 2 പേരെ നിലയത്തിൽ എത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും സൗദി ഇടം പിടിക്കും.
ഗവേഷണം ജീവിതാഭിലാഷമാണെന്നും രാജ്യത്തെയും ജനതയുടെ സ്വപ്നങ്ങളെയും പ്രതിനിധീകരിച്ച് ബഹിരാകാശത്ത് എത്തുന്നതിൽ അഭിമാനമുണ്ടെന്നും റയ്യാന പറഞ്ഞു.
ന്യൂസീലൻഡിൽ നിന്ന് ബയോമെഡിക്കൽ സയൻസിൽ ബിരുദവും സൗദിയിലെ അൽഫൈസൽ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ റയ്യാന ബർനാവി 10 വർഷമായി കാൻസർ സ്റ്റെം സെൽ റിസർച്ച് സെന്ററിൽ ഗവേഷകയാണ്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe