February 16, 2023
February 16, 2023
ന്യൂസ്‌റൂം ബ്യുറോ
ജിദ്ദ:: സൗദിയിൽ വ്യഭിചാരക്കുറ്റം ആരോപിച്ച് കല്ലെറിഞ്ഞ് കൊല്ലാൻ വിധിച്ച മലയാളിക്ക് ഒടുവിൽ മോചനം. മലപ്പുറം ഓതായി സ്വദേശി സമീർ പെരിഞ്ചേരിക്കാണ് സൗദിയിലെ ഇന്ത്യൻ എംബസിയുടെയും മലയാളിയായ അഭിഷകന്റെയും ഇടപെടലിനെ തുടർന്ന് മോചനത്തിന് വഴിയൊരുങ്ങിയത്.
ഇൻഡോനേഷ്യൻ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യഭിചാരക്കുറ്റം ചുമത്തിയാണ് സമീറിനെ റിയാദ് ക്രിമിനൽ കോടതി വധശിക്ഷക്ക് വിധിച്ചത്. മരണം വരെ കല്ലെറിഞ്ഞു കൊല്ലാനായിരുന്നു വിധി.. വിധിയിൽ സമീർ അപ്പീൽ പേയെങ്കിലും മേൽക്കോടതി ശിക്ഷ ശരിവെക്കുകയായിരുന്നു.തുടർന്ന് കേസിന്റെ തുടർനടപടികൾക്കായി ഇന്ത്യൻ എംബസി അഭിഭാഷകൻ കൂടിയായ സുനീർ മണ്ണാർക്കാടിനെ നിയമിക്കുകയായിരുന്നു.
കേസിനെതിരെ അപ്പീൽ പോയി, കേസ് വീണ്ടും റീ ഓപ്പൺ ചെയ്തതോടെ ദൃക്സാക്ഷികളോ തെളിവുകളോ സാക്ഷി മൊഴികളോ ഇല്ലാതിരുന്ന കേസ് മറ്റൊരു സെക്ഷനിലേക്ക് മാറ്റി വെച്ചു.
പിന്നീട് കേസ് വീണ്ടും പരിഗണിച്ചു. മൊഴികളോ, തെളിവുകളോ നൽകി കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇതോടെ മരണം വരെ കല്ലെറിഞ്ഞു കൊല്ലാനുള്ള വിധി നിർത്തിവയ്ക്കാൻ കോടതി ഉത്തരിവിട്ടു. വധശിക്ഷ റദ്ദാക്കി സമീർ പെരിഞ്ചേരിക്ക് അർഹിക്കുന്ന ശിക്ഷ മാത്രം നൽകാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്..
റിയാദിലെ മറ്റൊരു സാമൂഹിക പ്രവർത്തകനായ അൻഷാദ് കരുനാഗപ്പള്ളി സമീറുമായി ഫോണിൽ ബന്ധപ്പെടുകയും കേസ് സംബന്ധിക്കുന്ന ശരിയായ വിവരങ്ങൾ സുനീറിന് നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തിരുന്നു. കെഎംസിസി റിയാദ് ഓമശ്ശേരി പഞ്ചായത്തിലെ നിലവിലെ വൈസ് പ്രസിഡന്റും, 2023 കൊടുവള്ളി മണ്ഡലം പ്രവർത്തകസമിതി അംഗവുമായ സാലിഹ് ഓമശ്ശേരിയും, കെഎംസിസി റായാദ് കൊടുവള്ളി മണ്ഡലം ചെയർമാൻ സുഹൈൽ ഓമശ്ശേരിയും സമീറിന്റെ വിധിക്കെതിരെയുള്ള പോരാട്ടത്തിൽ സുനീർ മണ്ണാർക്കാടിനൊപ്പം ഉണ്ടായിരുന്നു. അഡ്വ. സൽമാൻ അമ്പലക്കണ്ടി, യൂനിസ് അമ്പലക്കണ്ടി എന്നിവർ നാട്ടിൽ നിന്ന് ചെയ്യേണ്ട സഹായങ്ങൾക്കായി സുനീർ മണ്ണാർക്കാടിനൊപ്പം ഉണ്ടായിരുന്നു. ഇന്ത്യൻ എംബസിയും ഈ കേസിൽ നിർണായക പങ്കുവഹിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക