April 08, 2020
April 08, 2020
വലിയ കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും സർക്കാർ ജീവനക്കാർക്കും ശമ്പളം ലഭിക്കുമെങ്കിലും ദിവസവരുമാനം കൊണ്ട് ജീവിക്കുന്ന ലിമോസിൻ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ കടുത്ത മാനസിക സമ്മർദത്തിലാണ്.
ദോഹ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാടക ഇളവ് ഉൾപെടെ ചെറുകിട-ഇടത്തരം സംരംഭകർക്ക് ഭരണകൂടം ഒട്ടേറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പല കെട്ടിട ഉടമകളും ഇത് പാലിക്കാത്തത് കച്ചവടക്കാരെയും സംരംഭകരേയും ആശങ്കയിലാക്കുന്നു. രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ വന്നതോടെ പ്രവർത്തിക്കാൻ അനുമതിയുള്ള ഗ്രോസറികളിൽ പോലും കച്ചവടം നാലിലൊന്നായി കുറഞ്ഞിട്ടുണ്ട്.ഭാഗികമായി പ്രവർത്തിക്കാൻ അനുമതിയുള്ള ഒട്ടുമിക്ക റസ്റ്റോറന്റുകളിലും പേരിന് മാത്രമാണ് ഹോം ഡെലിവറി - ടേക്ക് എവേ സർവീസുകൾ നടക്കുന്നത്. പ്രതിസന്ധി ഘട്ടത്തിൽ സ്ഥാപനങ്ങൾ അടച്ചിടുന്നത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടാകുമെന്ന് കരുതി മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നതെന്ന് ഇവർ പറയുന്നു.എന്നാൽ ഈ ഘട്ടത്തിലും പതിവ് പോലെ വാടക നൽകണമെന്ന് നിർബന്ധം പിടിക്കുന്ന കെട്ടിട ഉടമകൾ നിരവധിയാണ്.അതുകൊണ്ടുതന്നെ നേരത്തെ വാടകക്കായി നൽകിയ ചെക്കുകൾ മടങ്ങാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് മലയാളികളായ സ്ഥാപന ഉടമകൾ. വാടക നല്കിയില്ലെങ്കില് നിയമനടപടികളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകിയ കെട്ടിട ഉടമകളുമുണ്ട്.എന്നാൽ വാടക എന്നുനല്കാന് കഴിയും എന്നുപറയാന് പോലും കഴിയാത്ത അവസ്ഥയിലാണ് മിക്ക കച്ചവടക്കാരും
ഇതിന് പുറമെ നിയന്ത്രണങ്ങൾ വന്നതോടെ ആഴ്ചകളായി ജോലിയില്ലാതെ മുറികളിൽ കഴിയേണ്ടി വരുന്നവരുടെ അവസ്ഥയും ഏറെ പരിതാപകരമാണ്. വലിയ കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും സർക്കാർ ജീവനക്കാർക്കും ശമ്പളം ലഭിക്കുമെങ്കിലും ദിവസവരുമാനം കൊണ്ട് ജീവിക്കുന്ന ലിമോസിൻ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ കടുത്ത മാനസിക സമ്മർദത്തിലാണ്. ബെഡ് സ്‌പേസുകളിൽ താമസിക്കുന്ന ഇവർ താമസ വാടക കൊടുക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്.
.ഈ സാഹചര്യത്തിൽ ഇന്ത്യൻ ബിസിനസ് ഫോറം,ഇന്ത്യൻ എംബസി എന്നിവ ഇടപെട്ട് അധികൃതരുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതാണ്. ഖത്തറിന് പുറമെ എല്ലാ ഗൾഫ് രാജ്യങ്ങളിലും സമാനമായ അവസ്ഥയാണെന്നാണ് അവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.