April 06, 2021
April 06, 2021
അൻവർ പാലേരി
ദോഹ : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ റമദാൻ തുടങ്ങുന്നതോടെ ഖത്തറിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കുമെന്ന് സൂചന.സമ്പൂർണ ലോക്‌ഡൗണിനു സമാനമായ തരത്തിൽ രാജ്യത്ത് കർശന നിയന്ത്രണങ്ങൾ ഏർപെടുത്താനാണ് നീക്കമെന്ന് ചില ഉന്നതവൃത്തങ്ങൾ 'ന്യൂസ്‌റൂ'മിനോട് പറഞ്ഞു.രാത്രികാല സഞ്ചാര വിലക്ക് ഉൾപെടെയുള്ള നിയന്ത്രണങ്ങൾ ഏർപെടുത്തിയേക്കുമെന്നാണ് ലഭ്യമായ വിവരം.റമദാനിൽ ഇഫ്താറുകൾക്കും പ്രാർത്ഥനകൾക്കുമായി ആളുകൾ കൂട്ടംചേരാനുള്ള സാധ്യത കണക്കിലെടുത്താണ് അധികൃതർ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുന്നത്.
രാജ്യത്തെ പല കമ്പനികളും അടുത്ത ദിവസങ്ങളിൽ തന്നെ 'വർക് അറ്റ് ഹോം' സംവിധാനത്തിലേക്ക് മാറാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതായും ചില റിപ്പോർട്ടുകളുണ്ട്.എത്ര ജീവനക്കാർ സ്ഥാപനങ്ങളിൽ നേരിട്ട് എത്തേണ്ടതുണ്ട് എന്നത് സംബന്ധിച്ച് ക്യൂ കമ്പനികളിൽകാര്യമായ കൂടിയാലോചനകൾ നടക്കുന്നതായാണ് വിവരം.
അതേസമയം,വേനലവധി തുടങ്ങാനിരിക്കെ,രാജ്യാന്തര വിമാനസർവീസുകളെ നിയന്ത്രണങ്ങൾ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ എന്നാണ് പ്രവാസികൾ ആശങ്കയോടെ ഉറ്റുനോക്കുന്നത്.എന്നാൽ വിമാന സർവീസുകൾ നിർത്തിവെക്കുന്നത് ഉൾപെടെയുള്ള കടുത്ത നടപടികളിലേക്ക് രാജ്യം ഒരിക്കൽ കൂടി നീങ്ങില്ലെന്നാണ് വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നത്.
ഇതിനിടെ,രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രാലയം മുന്നൊരുക്കങ്ങൾ വീണ്ടുംഊർജിതമാക്കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ പാകത്തിലാണ് വിവിധ മന്ത്രാലയങ്ങൾ ഏകോപിപ്പിച്ചു തയാറെടുപ്പുകൾ നടത്തുന്നത്.കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് നിർത്തലാക്കിയ ഒട്ടുമിക്ക ഫീൽഡ് ആശുപത്രികളും ദിവസങ്ങൾക്കു മുമ്പ് തന്നെ വീണ്ടും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.ഇതിന് പുറമെ ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ വക്ര ആശുപത്രി പൂർണമായും കോവിഡ് രോഗികൾക്കായി സജ്ജീകരിച്ചിട്ടുമുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളുടെ എണ്ണം 500 നു മുകളിലാണ്.കഴിഞ്ഞ ദിവസം ഇത് 900 നു മുകളിൽ എത്തിയിട്ടുണ്ട്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി ഒന്നിലധികം കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക