September 02, 2019
September 02, 2019
തിരുവനന്തപുരം: കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് 39 ആഭ്യന്തര സര്‍വീസുകള്‍ പുതുതായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വിളിച്ച എയര്‍ലൈന്‍ മേധാവികളുടെ യോഗത്തില്‍ നടത്തിയ പ്രഖ്യാപന പ്രകാരമാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. എയര്‍ലൈന്‍ ഓപ്പറേറ്റര്‍സ് സംസ്ഥാന സര്‍ക്കാരിനെ ഈ കാര്യം അറിയിച്ചു.
തിരുവനന്തപുരത്ത് നിന്ന് മാത്രം 23 സര്‍വീസുകള്‍ തുടങ്ങുമെന്നാണ് അറിയിപ്പ്. മൊത്തം 22 വിമാനങ്ങളാണ് സര്‍വീസുകള്‍ നടത്തുക. എയര്‍ ഇന്ത്യ - 1, സ്പൈസ് ജെറ്റ് - 8, എയര്‍ ഏഷ്യ- 7, വിസ്താര -1, ഗോ എയര്‍ - 22 വിമാനങ്ങളാന്‍് സര്‍വീസിന് തയ്യാറെടുക്കുന്നത്. ഇന്ധന നികുതിയുമായി ബന്ധപ്പെട്ട തീരുമാനത്തിന് വിധേയമായാണ് ഇന്‍ഡിഗോയുടെ മൂന്ന് ഫ്ളൈറ്റുകള്‍ സർവീസുകൾ നടത്തുക.
വിമാനക്കമ്പനികൾ അടുത്ത ശൈത്യകാല ഷെഡ്യൂള്‍ തീരുമാനിക്കുമ്പോൾ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് പ്രതിദിനം മുപ്പത് വിമാന സര്‍വീസുകള്‍ കൂടുതലായി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച വിമാനക്കമ്പനി മേധാവികളുടെ യോഗത്തില്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോള ഉറപ്പു നല്‍കി. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് അധികമായി അഞ്ച് സര്‍വ്വീസുകള്‍ ഉണ്ടാകുമെന്നും ഖരോള അറിയിച്ചിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിമാനക്കമ്പനികളുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചുചേർത്തത്. മുഖ്യമന്ത്രി യോഗം വിളിച്ച സാഹചര്യത്തില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിമാനക്കമ്പനികളുമായി അനൗപചാരിക ചര്‍ച്ചകളും നടത്തിയിരുന്നു.