December 08, 2019
December 08, 2019
ദോഹ : വീറും വാശിയും അണപൊട്ടിയ ഇരുപത്തിനാലാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സരത്തിൽ ബഹ്‌റൈൻ എതിരില്ലാത്ത ഒരു ഗോളിന് സൗദിയെ തറപറ്റിച്ചു. കളിയുടെ തുടക്കം മുതൽ ശക്തമായ പ്രതിരോധത്തിലൂടെ മേധാവിത്തം നിലനിർത്തിയ ബഹ്‌റൈനു വേണ്ടി അറുപത്തിയൊൻപതാം മിനുട്ടിൽ മുഹമ്മദ് അൽ റുമൈഹി നേടിയ ഏക ഗോളാണ് ബഹ്‌റൈന്റെ വിജയത്തിൽ നിർണായകമായത്.അറേബ്യൻ ഗൾഫ് കപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ബഹ്‌റൈൻ ജേതാക്കളാവുന്നത്.
ആദ്യപകുതിയിൽ ഇരു ടീമുകളും ഗോൾ വഴങ്ങാതിരുന്ന മത്സരത്തിൽ പന്ത്രണ്ടാം മിനുട്ടിൽ തന്നെ സൗദി ഗോളിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് സൗദിക്ക് മുന്നിൽ ശക്തമായ പ്രതിരോധ നിര ഉയർത്തിയ ബഹ്‌റൈൻ ഒരു ഘട്ടത്തിൽ പോലും സൗദിയെ ഗോൾവലയോട് അടുപ്പിച്ചില്ല. ഇതോടെ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയ സൗദി ബഹ്റൈന് മുന്നിൽ അടിയറവ് പറയുകയായിരുന്നു.
മത്സരം കാണാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും പിതാവ് അമീറും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. മത്സരത്തിന് ശേഷം ജേതാക്കളായ ബഹ്‌റൈൻ ടീമിന് ഖത്തർ അമീർ ഇരുപത്തിനാലാമത് അറേബ്യൻ ഗൾഫ് കപ്പ് സമ്മാനിച്ചു. മത്സരത്തിന്റെ ഭാഗമായ ഇരു ടീമുകളുടെയും ഒഫീഷ്യലുകൾക്കും താരങ്ങൾക്കുമുള്ള മുഴുവൻ സമ്മാനങ്ങളും അമീർ തന്നെയാണ് സമ്മാനിച്ചത്.ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള മത്സരമായിരുന്നിട്ടും തികച്ചും സൗഹൃദപൂർണമായ അന്തരീക്ഷത്തിൽ ഇരുപത്തിനാലാമത് അറേബ്യൻ ഗൾഫ് കപ്പിന് ഏറ്റവും മനോഹരമായ പര്യവസാനം കുറിക്കാനായത് ഖത്തറിന്റെ സംഘാടന മികവിന്റെയും രാഷ്ട്രീയ നിലപാടുകളുടെയും വിജയമായി കൂടിയാണ് വിലയിരുത്തപ്പെടുന്നത്.