December 10, 2019
December 10, 2019
ദോഹ : ഇന്ന് റിയാദിൽ നടക്കുന്ന നാൽപതാമത് ജിസിസി ഉച്ചകോടിയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെ ഗൾഫ് പ്രതിസന്ധിക്ക് ഉച്ചകോടിയിൽ പരിഹാരമുണ്ടായേക്കുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേറ്റതായി അൽ ജസീറ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ലാ ബിൻ നാസർ ബിൻ ഖലീഫാ അൽതാനിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഉച്ചകോടിയിൽ പങ്കെടുക്കുകയെന്ന് ഖത്തറിന്റെ ഔദ്യോഗിക വാർത്താ ഏജൻസി ഇന്ന് രാവിലെ റിപ്പോർട്ട് ചെയ്തിരുന്നു.
2017 ൽ കുവൈത്തിൽ നടന്ന ജിസിസി ഉച്ചകോടിയിലാണ് ഖത്തർ അമീർ അവസാനമായി പങ്കെടുത്തത്. എന്നാൽ അതിനു ശേഷം നടന്ന റിയാദ് ഉച്ചകോടിയിൽ പല ജിസിസി രാജ്യങ്ങളും ഭരണാധികാരികൾക്ക് പകരം മറ്റ് മന്ത്രിമാരെയും ഉന്നതതല പ്രതിനിധികളെയുമാണ് അയച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രോട്ടോക്കോൾ പ്രകാരം ഏറ്റവും മുതിർന്ന മന്ത്രിമാരിൽ ഒരാളെന്ന നിലയിലാണ് പ്രധാനമന്ത്രിയെ നാൽപതാമത് റിയാദ് ഉച്ചകോടിയിലേക്ക് അയക്കുന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം,ഖത്തർ അമീർ പങ്കെടുക്കുന്നില്ലെങ്കിലും പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള അനുരഞ്ജന ചർച്ചകൾ ഉച്ചകോടിയിൽ ഉണ്ടാവുമെന്ന് തന്നെയാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഗൾഫ് രാജ്യങ്ങൾക്കിടയിൽ സംഭവിച്ച വിള്ളൽ ഒരു ദിവസത്തെ ഉച്ചകോടിയിൽ പരിഹരിക്കപ്പെടേണ്ടതല്ല, ഇടപഴകലിന്റെയും സംഭാഷണത്തിന്റെയും തുടർപ്രക്രിയയിലൂടെ സാധ്യമാകേണ്ടതാണെന്ന് അമേരിക്കയിലെ റൈസ് യൂണിവേഴ്‌സിറ്റി റിസർച്ച് ഫെലോ ക്രിസ്റ്റ്യൻ ഉൾറിച്സെൻ അഭിപ്രായപ്പെട്ടു.
2017 ൽ തുടങ്ങിയ ഉപരോധം അവസാനിപ്പിക്കുന്നതിന് സൗദി സഖ്യരാജ്യങ്ങൾ മുന്നോട്ടു വെച്ച പതിമൂന്ന് ഇന നിർദേശങ്ങൾ അംഗീകരിക്കാൻ ഖത്തർ ഇതുവരെ തയാറായിട്ടില്ല. അൽ ജസീറ ചാനൽ അടച്ചുപൂട്ടുക,ഇറാൻ,തുർക്കി എന്നീ രാജ്യങ്ങളുമായുള്ള സഹകരണത്തിൽ കുറവ് വരുത്തുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.
അതേസമയം,ഖത്തറിനെതിരായ ഉപരോധവും തുടർന്നുണ്ടായ ഗൾഫ് പ്രതിസന്ധിയും ഗൾഫ് രാജ്യങ്ങൾക്കുണ്ടാക്കിയ പ്രയാസങ്ങൾ എണ്ണമറ്റതാണ്. കുടുംബ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടത്തോടൊപ്പം വ്യോമയാന മേഖലയിൽ ഉൾപെടെ വാണിജ്യ വ്യവസായ മേഖലയിലും ഉപരോധം ജിസിസി രാജ്യങ്ങൾക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്.