April 11, 2021
April 11, 2021
ദുബൈ: എം.എ. യൂസുഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ ചതുപ്പിലേക്ക് ഇടിച്ചിറക്കിയ സംഭവത്തില്‍ എല്ലാവരും സുരക്ഷിതരാണെന്ന് ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷനല്‍ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിച്ചു.
കാലാവസ്ഥയില്‍ പെട്ടന്നുണ്ടായ മാറ്റവും മഴയുമാണ് ഹെലികോപ്ടര്‍ അടിയന്തിരമായി നിലത്തിറക്കാന്‍ കാരണം. യാത്രക്കാരുടെയും നാട്ടുകാരുടെയും സുരക്ഷ മുന്‍നിര്‍ത്തി പരിചയസമ്ബന്നനായ പൈലറ്റ് ഹെലികോപ്റ്റര്‍ സുരക്ഷിതമായി നിലത്തിറക്കാന്‍ ശ്രമിക്കുകയായിരുന്നു.
യൂസുഫലിയും ഭാര്യയും രണ്ട് പൈലറ്റുമാരും മറ്റ് രണ്ട് പേരുമാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. കൊച്ചിയിലെ വീട്ടില്‍ നിന്ന് ആശുപത്രിയിലുള്ള ബന്ധുവിനെ സന്ദര്‍ശിക്കാനുള്ള യാത്രയിലായിരുന്നു അദ്ദേഹമെന്നും നന്ദകുമാര്‍ അറിയിച്ചു.
അതേസമയം,ഭാഗ്യം കൊണ്ടുമാത്രമാണ് വലിയ അപകടത്തിൽ നിന്ന് യൂസഫലിയും കുടുംബവും രക്ഷപ്പെട്ടതെന്നാണ് പരിസരവാസികൾ പറയുന്നത്."സാറിനെ ആദ്യം താങ്ങിക്കൊണ്ടുവന്ന് ഇരുത്തി. ആദ്യം ഇരിക്കാനായില്ല. നടുവേദനയുണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തിന്‍റെ ഭാര്യയെയും ഇറക്കി. യൂസഫലിയെ ടിവിയിലൊക്കെ കണ്ട് പരിചയമുണ്ടായിരുന്നു. അങ്ങനെ തിരിച്ചറിഞ്ഞു. ഇനി പുള്ളിയല്ല ആരായാലും നമ്മള്‍ രക്ഷിക്കുമല്ലോ. പൈലറ്റ് ഹിന്ദിയോ മറ്റോ ആണ് സംസാരിച്ചത്. ഒന്നും മനസ്സിലായില്ല. പൊലീസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആര്‍ക്കും വലിയ പരിക്കുകളൊന്നുമില്ല. അതുകൊണ്ടുതന്നെ വലിയ സന്തോഷം".ഹെലികോപ്റ്ററില്‍ നിന്ന് യൂസഫലിയെയും മറ്റുള്ളവരെയും പുറത്തെത്തിച്ച പ്രദേശവാസി പറഞ്ഞു.
ഞായറാഴ്ച രാവിലെ 8.30ഓടെയാണ് യന്ത്രത്തകരാറിനെ തുടർന്ന് അദ്ദേഹം സഞ്ചരിച്ച ഹെലിക്കോപ്റ്റർ കൊച്ചിക്ക് സമീപത്തെ ജനവാസ പ്രദേശത്ത് ഇടിച്ചിറക്കിയത്. രാവിലെ കടവന്ത്രയില്‍ നിന്നും ലേക്ക്‌ഷോര്‍ ആശുപത്രിയിലേക്കുള്ള യാത്രയിലാണ് വിമാനത്തിന് യന്ത്രത്തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. ജനവാസ കേന്ദ്രത്തിന് മുകളില്‍ വച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. വീടുകളും വര്‍ക്ക് ഷോപ്പുകളും അടക്കം ഇവിടെ ഉണ്ടായിരുന്നു. യന്ത്രത്തകരാര്‍ ശ്രദ്ധയില്‍ പെട്ടതോടെ ചതുപ്പിലേക്ക് ഇടിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചതുപ്പില്‍ തന്നെ ഹെലികോപ്ടര്‍ ഇടിച്ചിറക്കാന്‍ സാധിച്ചതു കൊണ്ട് വന്‍ അപകടത്തില്‍ നിന്നാണ് അദ്ദേഹവും കുടുംബവും രക്ഷപ്പെട്ടത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക