December 17, 2021
December 17, 2021
മക്ക : വിശുദ്ധ ഹറമിലെ സുരക്ഷാ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മുപ്പത് വയസുള്ള സൗദി പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. ഇയാൾ ഉദ്യോഗസ്ഥനെ മർദിക്കുന്ന രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
മതകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ യുവാവ് വിസമ്മതിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇയാൾ രോഷാകുലനായതോടെ ഉദ്യോഗസ്ഥർ ഹറമിലെ സുരക്ഷാഭടന്മാരുടെ സഹായം തേടി. ഇവർ സമാധാനപൂർണമായി സംസാരിക്കാൻ ശ്രമിച്ചിട്ടും അടങ്ങാതിരുന്ന യുവാവ് ഭടന്മാരിൽ ഒരാളെ മർദിക്കുകയായിരുന്നു. ശാരീരികപരാക്രമങ്ങൾക്കൊപ്പം ഇയാൾ അസഭ്യവർഷവും നടത്തി. കൂടുതൽ പോലീസുകാരെത്തിയാണ് ഒടുവിൽ സ്ഥിതിഗതികൾ ശാന്തമാക്കിയത്. പ്രശ്നം ഉടലെടുത്ത ശേഷവും സുരക്ഷാ ഭടന്മാർ സംയമനത്തോടെയാണ് ഇടപെട്ടതെന്ന് മക്ക ഗവർണറേറ്റ് അറിയിച്ചു.