September 30, 2019
September 30, 2019
ദോഹ : ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 4x 400 മിക്സഡ് റിലേയിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.അമേരിക്കക്കാണ് ഈ ഇനത്തിൽ സ്വർണം.ജമൈക്ക വെള്ളിയും ബഹ്‌റൈൻ വെങ്കലവും നേടി.
ഫൈനലില്‍ സീസണിലെ മികച്ച സമയം കണ്ടെത്തിയെങ്കിലും ഇന്ത്യ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, വി കെ വിസ്‌മയ, ജിസ്‌ന മാത്യു, നോഹ നിര്‍മല്‍ ടോം എന്നിവരടങ്ങിയ ടീം മൂന്ന് മിനിറ്റ് 15.77 സെക്കന്‍ഡിൽ1600 മീറ്റര്‍ പൂര്‍ത്തിയാക്കി. ആദ്യം ഇറങ്ങിയ അനസ് മികച്ച പ്രകടനം നടത്തിയെങ്കിലും വിസ്‌മയയിൽ നിന്ന് ബാറ്റണ്‍ സ്വീകരിച്ച ശേഷം ജിസ്‌നയ്ക്ക് സംഭവിച്ച പിഴവാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അല്ലായിരുന്നെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ കുറിച്ച ദേശീയ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയുമായിരുന്നു. മൂന്ന് മിനിറ്റ് 9.34 സെക്കന്‍ഡിൽ ഫിനിഷ് ചെയ്ത അമേരിക്ക ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി. അമേരിക്കന്‍ താരമായ അലിസൺ ഫെലിക്‌സ് ലോക ചാംപ്യന്‍ഷിപ്പിലെ 12-ാം സ്വര്‍ണവുമായി ചരിത്രനേട്ടത്തിലെത്തി.