May 10, 2020
May 10, 2020
ദോഹ : പിറന്ന മണ്ണിൽ തിരിച്ചെത്താൻ കഴിഞ്ഞ ഇരുപത്തിരണ്ടു വർഷമായി കാത്തിരിക്കുന്ന കൊച്ചി സ്വദേശി വര്‍ഗീസ് തോമസിന് ശനിയാഴ്ച രാത്രി ദോഹയിൽ നിന്ന് പുറപ്പെട്ട വിമാനത്തിലും യാത്ര ചെയ്യാനായില്ല. എംബസിയിൽ നിന്നുള്ള നിർദേശപ്രകാരം എല്ലാ ഒരുക്കങ്ങളുമായി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ അവസാന നിമിഷം ഭാഗ്യം തുണച്ചില്ല. വന്ദേഭാരത് മിഷനില്‍ ഖത്തറില്‍ നിന്നു നെടുമ്ബാശേരിയിലേക്കുള്ള ആദ്യ വിമാനത്തില്‍ പോകാനാണ് വര്‍ഗീസ് ദോഹ ഹമദ് രാജ്യാന്തരവിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാതെ അവസാനനിമിഷം അദ്ദേഹത്തിനു നിരാശനായിമടങ്ങേണ്ടി വന്നു.
1998ലാണ് വര്‍ഗീസ് അവസാനമായി കേരളത്തില്‍ പോയി ദോഹയിൽ തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ ദുരവസ്ഥ മനസിലാക്കി ഇന്ത്യന്‍ എംബസി പ്രത്യേക താല്‍പര്യമെടുത്താണ് യാത്രക്കുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയത്. വര്‍ഗീസിന്റെ പേരില്‍ 20 വര്‍ഷം മുമ്പ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ അദ്ദേഹത്തെ കുറ്റവിമുക്‌തനാക്കിയ രേഖ എമിഗ്രേഷന്‍ വിഭാഗത്തിനു ലഭിക്കാഞ്ഞതാണ് അവസാനനിമിഷം യാത്രമുടങ്ങാന്‍ കാരണം.
22 വര്‍ഷം മുമ്പ് ഖത്തറില്‍ ഇരുനൂറോളം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ ഉടമയായിരുന്നു വര്‍ഗീസ് തോമസ്. എന്നാല്‍ ഇടയ്‌ക്ക് അദ്ദേഹവും കമ്പനിയുടെ സ്‌പോണ്‍സറുമായുണ്ടായ അഭിപ്രായഭിന്നതയെ തുടർന്ന് സ്ഥാപനം സ്പോൺസർ ഏറ്റെടുക്കുകയായിരുന്നു. അതേസമയം,കമ്പനിയുടെ ആദ്യകാല ബാധ്യതകളൊന്നും സ്പോൺസർ ഏറ്റെടുക്കാൻ തയാറായിരുന്നില്ല. അതോടെ കമ്പനിയുടെ മുന്‍കാലബാധ്യതകള്‍ തീര്‍ക്കേണ്ടത് അദ്ദേഹത്തിന്റെ മാത്രം ബാധ്യതയായി.
പണം ലഭിക്കാനുള്ളവര്‍ പരാതി നല്‍കിയതോടെ വര്‍ഗീസിനു യാത്രാവിലക്കായി. കേസുകള്‍ ഒന്നൊന്നായി തീര്‍ത്ത് പബ്ലിക്‌പ്രൊസിക്യൂഷന്റെ അനുമതിയില്‍ യാത്രാവിലക്കു നീങ്ങിയപ്പോഴാണ് ലോക്‌ഡൗണായത്.
ദോഹയില്‍ നിന്നുള്ള ആദ്യവിമാനത്തില്‍ തന്നെ അദ്ദേഹത്തെ കയറ്റിവിടാന്‍ ഇന്ത്യന്‍ എംബസിയും എംബസിയുടെ അപ്പക്‌സ് സംഘടനയായ ഐസിസിയും ഊര്‍ജിതശ്രമമാണ് നടത്തിയത്.
കോടതിയില്‍ നിന്നുള്ള രേഖ ഹാജരാക്കി അടുത്ത ആഴ്‌ചയിലെ വിമാനത്തില്‍ നാടണയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ വര്‍ഗീസ്.
വര്‍ഗീസിനു പുറമേ ടിക്കറ്റ് ലഭിച്ച മറ്റു നാലുപേര്‍ക്കുകൂടി ആദ്യ വിമാനത്തില്‍ പോകാനായില്ല. കമ്പനി എക്‌സിറ്റ് നല്‍കാതിരുന്നതാണ് ഒരാളുടെ യാത്ര മുടക്കിയത്. ഖത്തറിലെ പുതിയ നിയമം അനുസരിച്ച് സ്വകാര്യ കമ്പനികളിൽ മാനേജര്‍, അക്കൗണ്ടന്റ് തുടങ്ങി സ്ഥാപനത്തിന്റെ നടത്തിപ്പിന് അനിവാര്യമായ 5 ശതമാനം ജീവനക്കാര്‍ക്ക് രാജ്യം വിടാന്‍ സ്‌പോണ്‍സറുടെ എക്‌സിറ്റ് ആവശ്യമുണ്ട്. മറ്റു മൂന്നുപേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. ഇതില്‍ ഒരാൾക്ക് യാത്ര ചെയ്യാന്‍ ആരോഗ്യസ്‌ഥിതി സംബന്ധിച്ച ഡോക്‌ടറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. എന്നാല്‍ ആരോഗ്യം മോശമായതിനാല്‍ ഈ സര്‍ട്ടിഫിക്കറ്റ് ഇവര്‍ക്ക് ലഭികാത്തിരുന്നതിലാണ് യാത്ര മുടങ്ങിയത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.