January 08, 2020
January 08, 2020
തെഹ്റാൻ : 180 യാത്രക്കാരുമായി പോയ യുക്രൈൻ വിമാനം ഇറാനിൽ തകർന്നു. അമേരിക്കൻ സൈനികത്താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു അപകടം. സാങ്കേതിക തകരാറാണ് വിമാനം തകരാന്‍ കാരണമെന്നാണ് വിശദീകരണം. യുക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് അപകടത്തില്‍പെട്ടത്. ടെഹ്റാനിലെ ഇമാം ഖുമേനി എയര്‍പോര്‍ട്ടില്‍ വച്ചാണ് അപകടം ഉണ്ടായത്.
ടേക്ക് ഓഫിന് ശേഷം കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് വിമാനം തകര്‍ന്നത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ ദേശീയ ഏവിയേഷന്‍ വിഭാഗത്തില്‍ നിന്നുള്ള അന്വേഷണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
ഇറാന്‍ സൈനികനേതാവ് ഖാസിം സുലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അപകടം. എന്നാല്‍ അപകടത്തിന് ഇതുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ യാത്രാവിമാനങ്ങള്‍ ഗള്‍ഫ് വ്യോമാതിര്‍ത്തികളില്‍ പ്രവേശിക്കരുതെന്ന് അമേരിക്കന്‍ വ്യോമയാന കേന്ദ്രങ്ങള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.