November 10, 2020
November 10, 2020
ജനീവ : യു.എ.ഇയിക്ക് ഡ്രോണ്‍ വില്‍പ്പന നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. 18 സായുധ എംക്യു-9ബി ഡ്രോണുകള്‍ യു.എ.ഇയ്ക്ക് വില്‍ക്കുന്നത്തിൽ നിന്ന് പിൻമാറണമെന്നാണ് ആവശ്യം. യുദ്ധക്കെടുതി അനുഭവിക്കുന്ന യെമനിലും ലിബിയയിലും നടത്തുന്ന ആക്രമണങ്ങളില്‍ സിവിലിയന്മാർ കൊല്ലപ്പെടുന്നതിനെ തുടര്‍ന്നാണ് ആംനസ്റ്റി ഇങ്ങനെയൊരു ആവശ്യവുമായി രംഗത്തെത്തിയത്.
'അമേരിക്ക ആയുധങ്ങള്‍ വില്‍ക്കുമ്പോള്‍ യെമനിലെ സാധാരണ പൗരന്മാരുടെ മരണസംഖ്യ ഉയരുകയാണ്. ഇത് രാജ്യത്തെ ഓരോരുത്തരുടെയും ഉള്ളുലയ്ക്കുന്നതാണ്. അതുകൊണ്ട് ആയുധങ്ങള്‍ വില്‍ക്കില്ല എന്ന ദൃഢനിശ്ചയം അമേരിക്കയ്ക്ക് വേണം. ആയുധങ്ങള്‍ വില്‍ക്കുന്നത് യെമനില്‍ യുദ്ധക്കുറ്റം ചെയ്യുന്നതിന് തുല്യമാണ്.' -ആംനസ്റ്റിയുടെ മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ഫിലിപ്പ് നാസിഫ് പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് യു.എ.ഇ ആക്രമണം തുടർന്നാൽ കൊല്ലപ്പെടുന്ന യമൻ പൗരന്മാരുടെ എണ്ണം ഇനിയും വർധിക്കും. ഇതിന് ഉത്തരവാദി അമേരിക്ക നല്‍കുന്ന ഡ്രോണുകളാകുമെന്നും ഫിലിപ്പ് പറയുന്നു. ലിബിയയില്‍ യു.എ.ഇ സായുധ ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നുവെന്നതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും ആംനസ്റ്റി അവകാശപ്പെട്ടു. ലിബിയന്‍ പൗരന്മാരുടെ വീടുകളും ആശുപത്രികളും ആംബുലന്‍സുകളുമാണ് ഡ്രോണുകള്‍ ലക്ഷ്യമിട്ടത് എന്നും ആംനസ്റ്റി കുറ്റപ്പെടുത്തി.
യു.എ.ഇയ്ക്ക് 290 കോടി ഡോളറിന്റെ ഡ്രോണ്‍ വില്‍പ്പനയ്ക്കായുള്ള വിജ്ഞാപനം കഴിഞ്ഞയാഴ്ചയാണ് അമേരിക്കന്‍ കോണ്‍ഗ്രസിന് നല്‍കിയത്. നേരത്തേ F-35 യുദ്ധവിമാനങ്ങള്‍ യു.എ.ഇയ്ക്ക് നല്‍കാനുള്ള വിജ്ഞാപനം കോണ്‍ഗ്രസിന് നല്‍കിയിരുന്നു.
യമൻ സര്‍ക്കാറിനെതിരെ പോരാടുന്ന ഹൂത്തികള്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തിൽ അറബ് സഖ്യസേന നടത്തുന്ന സൈനിക നീക്കത്തിൽ യുഎഇയും പങ്കാളികളാണ്.സഖ്യസേനയുടെ ആക്രമണത്തിൽ ആയിരക്കണക്കിന് യമൻ പൗരന്മാരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.