August 18, 2019
August 18, 2019
ലണ്ടൻ:ജിബ്രാൾട്ടർ കോടതി മോചിപ്പിക്കാൻ ഉത്തരവിട്ട ഇറാനിയൻ എണ്ണക്കപ്പൽ പിടിച്ചെടുക്കാൻ അമേരിക്ക അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കഴിഞ്ഞ ജൂലൈ നാലിനാണ് സിറിയയിലേക്ക് എണ്ണ കടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ജിബ്രാൾട്ടർ കടലിൽ നിന്ന് ബ്രിട്ടീഷ് നാവിക സേനയും ഇന്റലിജൻസ് വിഭാഗവും ചേർന്ന് ഗ്രെയ്‌സ് -1 കപ്പൽ പിടിച്ചെടുത്തത്.
ജിബ്രാൾട്ടറിൽ നിന്ന് കപ്പൽ പിടിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് അമേരിക്ക അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാൻ സേനയായ ഇസ്ലാമിക് റെവലുഷണറി ഗാർഡുമായി കപ്പലിന് ബന്ധമുള്ളതായി ആരോപിച്ചാണ് കപ്പൽ പിടിച്ചെടുക്കാൻ യു.എസ് നീക്കം നടത്തുന്നത്. റെവലുഷണറി ഗാർഡിനെ അമേരിക്ക ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
43 ദിവസം ബ്രിട്ടീഷ് തടങ്കലിൽ കഴിഞ്ഞ കപ്പൽ മോചിപ്പിക്കാൻ കഴിഞ്ഞ ദിവസമാണ് ജിബ്രാൾട്ടർ കോടതി ഉത്തരവിട്ടത്. കപ്പലിലെ ഇന്ത്യക്കാരുൾപ്പെടെയുള്ള ജീവനക്കാരെ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നെങ്കിലും കപ്പൽ ഇറാന് കൈമാറാനുള്ള നടപടികൾ നടന്നു വരികയാണ്.ഇതിനിടയിലാണ് യു.എസ് നീതിന്യായ വകുപ്പ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.