March 09, 2021
March 09, 2021
വാഷിങ്ടണ്‍: മിഡില്‍ ഈസ്റ്റിനു മുകളിലൂടെ അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ പറന്നു. ഇസ്രയേല്‍, സൗദി അറേബ്യ, ഖത്തര്‍ എന്നിവരുടെ സഹകരണത്തോടെയാണ് അമേരിക്കന്‍ വ്യോമസേന മിഡില്‍ ഈസ്റ്റിന്റെ ആകാശത്തിലൂടെ ജെറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോംഗ് റേഞ്ച് ബോംബര്‍ വിമാനങ്ങള്‍ പറത്തിയത്. ഇറാനുള്ള ശക്തമായ സന്ദേശമാണ് ഇതെന്നാണ് വിലയിരുത്തല്‍.
'യു.എസ് എയര്‍ഫോഴ്‌സിന്റെ രണ്ട് ബി-52എച്ച് 'സ്ട്രാറ്റോഫോര്‍ട്രസ്' വിമാനങ്ങള്‍ ബഹുരാഷ്ട്ര പട്രോള്‍ ദൗത്യവുമായി മിഡില്‍ ഈസ്റ്റിനു കുറുകെ പറന്നു.' -പശ്ചിമേഷ്യയുടെ ചുമതലയുള്ള പെന്റഗണിന്റെ കമാന്റ് യൂണിറ്റ് പ്രസ്താവനയില്‍ പഞ്ഞു. ഇസ്രയേല്‍, സൗദി അറേബ്യ, ഖത്തര്‍ എന്നിവ ഉള്‍പ്പെടെയുള്ള പങ്കാളി രാജ്യങ്ങളും യു.എസ് വ്യോമസേനയുടെ വിമാനങ്ങളും വ്യത്യസ്ത സ്ഥലങ്ങളില്‍ യു.എസ് ബോംബര്‍ വിമാനങ്ങള്‍ക്ക് അകമ്പടിയായി.
ഇസ്രയേലും സൗദിയും ഖത്തറും തമ്മില്‍ നേരിട്ടുള്ള ഏകോപനം ഇതില്‍ ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല. സൗദിയ്ക്കും ഖത്തറിനും ഇസ്രയേലുമായി ഔദ്യോഗികമായ ബന്ധമില്ല.
ഇസ്രയേലിന്റെ വ്യോമമേഖലയിലൂടെ യു.എസ് വിമാനത്തിനൊപ്പം ഇസ്രയേലിന്റെ എഫ്-15 യുദ്ധവിമാനങ്ങള്‍ പറന്നുവെന്ന് ഇസ്രയേല്‍ സൈന്യം ഞായറാഴ്ച ട്വീറ്റ് ചെയ്തു. ഇസ്രയേല്‍, മിഡില്‍ ഈസ്റ്റ് ആകാശങ്ങളുടെ സുരക്ഷ നിലനിര്‍ത്തുന്നതില്‍ യു.എസ് സേനയുമായുള്ള സംയുക്തമായ തന്ത്രപരമായ സഹകരണത്തിന്റെ ഭാഗമാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ വ്യോമസേനയിലെ എഫ്-15 വിമാനങ്ങളാണ് അമേരിക്കയുടെ ബി-52 ബോംബര്‍ വിമാനങ്ങള്‍ക്കൊപ്പം പറന്നതെന്ന് സൗദി അറേബ്യ തിങ്കളാഴ്ച പറഞ്ഞു. പ്രദേശത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായാണ് റോയല്‍ സൗദി എയര്‍ഫോഴ്‌സും യു.എസ് വ്യോമസേനയും സംയുക്തമായി വിമാനങ്ങള്‍ പറത്തിയതെന്നും സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എയിലൂടെ സര്‍ക്കാര്‍ പറഞ്ഞു.
യെമനിലെ സൗദിയുടെ ആക്രമണങ്ങള്‍ക്കുള്ള പിന്തുണ യു.എസ് അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ബെയ്ഡന്‍ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് സംയുക്ത അഭ്യാസ പ്രകടനം നടന്നത്. സൗദി അറേബ്യയുടെ സുരക്ഷയില്‍ യു.എസ് പ്രതിജ്ഞാബദ്ധരാണെന്ന് അടുത്തിടെ ബെയ്ഡന്‍ പറഞ്ഞിരുന്നു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.