January 28, 2021
January 28, 2021
വാഷിങ്ടണ്‍: ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അല്‍ ജസീറ ചാനലിലെ അവതാരകയുടെ ഫോണ്‍ ഹാക്ക് ചെയ്ത സംഭവത്തില്‍ അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് യു.എസ് കോടതി സമന്‍സ് അയച്ചു.. കോടതിയില്‍ ഹാജരാകണമെന്ന് കാണിച്ച് ട്വിറ്ററിലൂടെയാണ് അബുദാബി കിരീടാവകാശിക്ക് യു.എസ് കോടതി സമന്‍സ് അയച്ചത്.
അല്‍ ജസീറ ചാനലിലെ മാധ്യമപ്രവര്‍ത്തകയും അവതാരകയുമായ ഗദ ഓയിസ് ആണ് അബുദാബി കിരീടാവകാശിക്കും സൗദി കിരീടാവകാശിക്കും എതിരെ അമേരിക്കയിലെ സതേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് ഫ്ളോറിഡ കോടതിയില്‍ കേസ് കൊടുത്തത്. സൗദി, യു.എ.ഇ ഉദ്യോഗസ്ഥര്‍, ചില അമേരിക്കന്‍ പൗരന്മാര്‍ എന്നിവര്‍ക്കൊപ്പം രണ്ട് ഭരണാധികാരികള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് ലെബനീസ് മാധ്യമപ്രവര്‍ത്തകയായ ഗദ ആരോപിക്കുന്നു. ഫോണ്‍ ഹാക്ക് ചെയ്ത് തന്റെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണ് ഗദ ഓയിസ് പരാതിയില്‍ പറയുന്നത്.
അത്യപൂര്‍വ്വമായാണ് കോടതി രേഖകള്‍ നല്‍കാനായി മെക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ കോടതി ഉപയോഗിക്കുന്നത്. മറ്റൊരു സാധ്യതയും ഇല്ലെങ്കില്‍ മാത്രമാണ് കോടതി ഈ രീതി അവലംബിക്കുക. ചില കേസുകളില്‍ മുമ്പും കോടതികള്‍ ഈ മാര്‍ഗം തേടിയിട്ടുണ്ട്. നേരത്തേ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് വാട്ട്‌സ്ആപ്പ് വഴി കോടതി സമന്‍സ് അയച്ചിരുന്നു.
മറ്റൊരു രാജ്യത്തിന്റെ ഭരണാധികാരിക്ക് സമന്‍സ് നല്‍കുന്നതില്‍ പരിമിതി ഉള്ളതിനാല്‍ അബുദാബി കിരീടാവകാശി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് സമന്‍സ് നല്‍കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് തങ്ങള്‍ കോടതിയോട് ആവശ്യപ്പെട്ടതായി ഗദ ഓയിസിന്റെ അഭിഭാഷകനായ ഡാനിയേല്‍ റാഷ്ബൂം പറഞ്ഞു. ട്വിറ്ററിലൂടെ സമന്‍സ് നല്‍കണമെന്ന തങ്ങളുടെ ആവശ്യം കോടതി അനുവദിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് ബിന്‍ സല്‍മാൻ, മുഹമ്മദ് ബിന്‍ സായിദ്
കേസിലെ എല്ലാ പ്രതികള്‍ക്കും മെയില്‍ മുഖേനെ കഴിഞ്ഞ മാസം സമന്‍സ് അയച്ചിരുന്നു. പിന്നീടാണ് കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയ വഴി സമന്‍സ് അയച്ചത്.
തന്റെ മാധ്യമപ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താനും സ്വഭാവഹത്യ ചെയ്യാനുമാണ് ഫോണ്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ പുറത്തുവിട്ടതിലൂടെ ഉദ്ദേശിച്ചതെന്ന് ഗദ ഓയിസ് ആരോപിക്കുന്നു. സൗദി അറേബ്യയുടെയും യു.എ.ഇയുടെയും സര്‍ക്കാറുകള്‍ക്കെതിരെ താന്‍ നടത്തിയ വിമര്‍ശനാത്മകമായ മാധ്യമപ്രവര്‍ത്തനമാണ് ഇത് ചെയ്യാന്‍ അവരെ പ്രകോപിപ്പിച്ചതെന്നും ഗദാ ഓയിസ് പറയുന്നു.
പത്രപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയെ 2018 ല്‍ കൊലപ്പെടുത്തിയ സംഘത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ സംഭവത്തിലും ഉള്‍പ്പെട്ടിട്ടുള്ളത്. മയാമി ആസ്ഥാനമായുള്ള മാര്‍ക്കസ് നെയ്മാന്‍ റാഷ്ബൂം ആന്‍ഡ് പിനെറോ (എം.എന്‍.ആര്‍) ആണ് ഗദാ ഓയിസിന് വേണ്ടി കേസ് നല്‍കിയത്.
ഇസ്താംബൂളില്‍ വച്ച് നടന്ന ഖഷോഗി വധവും തുടര്‍ന്നുള്ള സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് തനിക്കെതിരായ രൂക്ഷമായ സൈബര്‍ ആക്രമണം എന്ന് ഗദാ ഓയിസ് പറയുന്നു. സൗദി, യു.എ.ഇ സര്‍ക്കാറുകളുടെ സംയുക്തമായ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും അവര്‍ പറഞ്ഞു.
നീന്തല്‍ വസ്ത്രം ധരിച്ച് നില്‍ക്കുന്ന തന്റെ ചിത്രം അവര്‍ ഫോണില്‍ നിന്ന് മോഷ്ടിക്കുകയും അത് നഗ്‌ന ചിത്രമാണെന്ന് പറഞ്ഞുകൊണ്ട് പ്രചരിപ്പിക്കുകയും ചെയ്തു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം 40,000 തവണ റീട്വീറ്റ് ചെയ്യപ്പെട്ടു. ചിത്രം ഷെയര്‍ ചെയ്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൗദി, യു.എ.ഇ കിരീടാവകാശികള്‍ക്ക് പരസ്യ പിന്തുണ പ്രകടിപ്പിച്ചവയാണെന്നും ഓയിസ് ചൂണ്ടിക്കാട്ടുന്നു.
'എനിക്കെതിരെ അവര്‍ സൈബര്‍ ആക്രമണം നടത്തിയെങ്കിലും സൗദിയെയും യു.എ.ഇയെയും വിമര്‍ശിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടിങ് ഞാന്‍ തുടരുക തന്നെ ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കിരീടാവകാശികളെ വിമര്‍ശിക്കരുതെന്ന മിഡില്‍ ഈസ്റ്റില്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സന്ദേശം വ്യക്തമാണ്.' -ഗദാ ഓയിസ് പറഞ്ഞു.
വിഷയത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഓയിസിന് പിന്തുണ പ്രഖ്യാപിച്ചു. കേസ് ഫയല്‍ ചെയ്ത തീരുമാനത്തെ അവര്‍ അഭിനന്ദിച്ചിരുന്നു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.