April 01, 2021
April 01, 2021
ലണ്ടന്‍: യു.കെയിലെ സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങള്‍ ചരിത്രത്തെ വളച്ചൊടിക്കുന്ന തരത്തിലാണെന്ന് റിപ്പോര്‍ട്ട്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പാഠപുസ്തകങ്ങളിലാണ് ഇസ്രയേല്‍-പലസ്തീന്‍ പോരാട്ടത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ ഇസ്രയേലിന് അനുകൂലമായ തരത്തില്‍ വളച്ചൊടിച്ചിരിക്കുന്നത്. പാഠപുസ്തകങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് അക്കദമിക രംഗത്തെ വിദഗ്ധര്‍ ആവശ്യപ്പെട്ടു.
എഴുത്തുകള്‍, ടൈംലൈനുകള്‍, മാപ്പുകള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവയിലും വിദ്യാര്‍ത്ഥികള്‍ക്കായുള്ള മാതൃകാ ഉപന്യാസങ്ങളിലും ചോദ്യങ്ങളിലുമെല്ലാം ഇസ്രയേല്‍ ചായ്‌വ് പ്രകടമാണ്. വിദ്യാഭ്യാസത്തിന്റെ മറവില്‍ കുട്ടികളിലേക്ക് രാഷ്ട്രീയ പ്രചരണം നടത്തരുതെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടു.
പിയേഴ്‌സണ്‍ പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ഇത്തരം പ്രചരണങ്ങള്‍ നിറഞ്ഞിരിക്കുന്നു. ഹിലാരി ബ്രാഷ് രചിച്ച ഈ പുസ്തകങ്ങള്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് ജി.സി.എസ്.ഇ വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. യു.കെയിലെ ഹൈസ്‌കൂളുകളിലെ 16 വയസിന് താഴെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള അക്കാദമിക് യോഗ്യതയാണ് ജി.സി.എസ്.ഇ.
ബ്രിട്ടീഷ് ജൂതന്മാരുടെ ബോര്‍ഡ് ഓഫ് ഡെപ്യൂട്ടീസിന്റെയും യു.കെ ലോയേഴ്‌സ് ഫോര്‍ ഇസ്രയേലിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
മിഡില്‍ ഈസ്റ്റിലെ ചരിത്രം, രാഷ്ട്രീയം എന്നീ മേഖലകളിലും അറബിയിലും വിദഗ്ധരായ പ്രൊഫസര്‍ ജോണ്‍ ചാല്‍ക്രാഫ്റ്റ്, ജെയിംസ് ഡിക്കിന്‍സ് എന്നിവരും ബ്രിട്ടീഷ് കമ്മിറ്റി ഫോര്‍ യൂണിവേഴ്‌സിറ്റീസ് ഓഫ് പലസ്തീനിലെ അംഗങ്ങളും പുറത്തുവിട്ട എട്ട് പേജ് റിപ്പോര്‍ട്ടില്‍ പാഠപുസ്തകങ്ങളില്‍ നൂറുകണക്കിന് മാറ്റങ്ങളാണ് കണ്ടെത്തിയത്. ഓരോ പേജിലും ശരാശരി മൂന്ന് മാറ്റങ്ങളെന്ന കണക്കിലാണ് തിരുത്തലുകള്‍ നടത്തിയിരിക്കുന്നത്.
യു.കെയിലെ പ്രധാനപ്പെട്ട അധ്യാപക സംഘടനയായ നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കണ്ടെത്തലുകളെകുറിച്ചും മാറ്റങ്ങള്‍ക്ക് കാരണമായ എഡിറ്റോറിയല്‍ പ്രക്രിയയെ കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു. മാറ്റങ്ങള്‍ ഇത്രയേറെ ഉണ്ടായിട്ടും അത് പരിഷ്‌കരിക്കാന്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി പ്രസാധകരുമായി ബന്ധപ്പെടുമെന്ന് യൂണിയന്‍ അറിയിച്ചിട്ടുണ്ട്.
ചരിത്രത്തെ ഇത്തരത്തില്‍ വളച്ചൊടിച്ച് പുതുതലമുറയെ പഠിപ്പിക്കുന്നത് ഞെട്ടിക്കുന്നതും അസ്വീകാര്യവുമാണെന്നാണ് അക്കാദമിക വിദഗ്ധര്‍ വിമര്‍ശിക്കുന്നത്. ഇസ്രയേല്‍ നടത്തിയ ക്രൂരതകളെയും അക്രമങ്ങളെയും പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്തതിനു പുറമെ അറബ് അല്ലെങ്കില്‍ പലസ്തീന്‍ അക്രമങ്ങളെ ആസൂത്രിതമായി കൂട്ടിച്ചേര്‍ക്കുകയും പെരുപ്പിച്ച് കാണിക്കുകയും ചെയ്തിട്ടുമുണ്ട്.
പാഠപുസ്തകത്തിന്റെ യഥാര്‍ത്ഥ പതിപ്പില്‍ ജൂതഭീകരതയെ സംബന്ധിച്ച 10 പരാമര്‍ശങ്ങളും പലസ്തീന്‍ ഭീകരതയെ കുറിച്ച് 32 പരാമര്‍ശങ്ങളും ഉണ്ട്. എന്നാല്‍ പുതിയ പതിപ്പില്‍ ജൂതഭീകരതയെ കുറിച്ച് നാല് പരാമര്‍ശങ്ങളും പലസ്തീന്‍ ഭീകരതയെ കുറിച്ച് 61 പരാമര്‍ശങ്ങളുമാണ് ഉള്ളത്.
അപകടകരമായി തെറ്റിദ്ധരിപ്പിക്കുന്ന പുസ്തകങ്ങളാണ് ഇവ എന്ന് റിപ്പോര്‍ട്ടിന്റെ രചയിതാക്കളിലൊരാളായ പ്രൊഫസര്‍ ചാല്‍ക്രാഫ്റ്റ് പറഞ്ഞു. പുസ്തകങ്ങളിലെ മാറ്റം വരുത്തിയ വിവരണങ്ങള്‍ അസ്രയേലിനെ അനുകൂലിക്കുന്നതാണ്. കൂടാതെ പലസ്തീന് അനുകൂലമായ തരത്തിലുള്ള വിവരങ്ങള്‍ പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
'സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം അക്കാദമിക് വിദഗ്ധരുടെയും പണ്ഡിതന്മാരുടെയും ഉപദേശത്തെയും വൈദഗ്ധ്യത്തെയും അടിസ്ഥാനമാക്കിയാണ് വേണ്ടത്. അല്ലാതെ ഏതെങ്കിലും വിദേശരാജ്യത്തിന് വേണ്ടി വാദിക്കുന്ന അഭിഭാഷക സംഘടനയുടെ നിര്‍ദ്ദേശമാകരുത് ഇതിന്റെ മാനദണ്ഡം.' -അദ്ദേഹം പറഞ്ഞു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.