November 12, 2019
November 12, 2019
വാഷിങ്ടണ്‍: റഷ്യന്‍ നിര്‍മിത മിസൈല്‍ പ്രതിരോധ സംവിധാനം എസ്-400 വാങ്ങിയാല്‍ തുർക്കി ഉപരോധം നേരിടേണ്ടിവരുമെന്ന് വീണ്ടും അമേരിക്കയുടെ ഭീഷണി. ഇക്കാര്യം അറിയിച്ചു കൊണ്ട് പ്രസിഡണ്ട് ഡൊണൾഡ് ട്രംപ് തുർക്കി പ്രസിഡണ്ട് റജബ് തയ്യിബ് എർദോഗന് കത്തയച്ചു.
ബുധനാഴ്ച വാഷിങ്ടണില്‍ ട്രംപുമായി ഉര്‍ദുഗാന്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് കത്ത് ലഭിക്കുന്നത്. കൂടിക്കാഴ്ചയില്‍ റഷ്യ - തുർക്കി ആയുധ ഇടപാട് തന്നെയാകും പ്രധാന വിഷയമാവുക എന്നാണ് കരുതപ്പെടുന്നത്. കൂടിക്കാഴ്ചയ്ക്കു മുന്നോടിയായുള്ള നിലമൊരുക്കലിന്റെ ഭാഗമായാണ് എർദോഗന് കത്തയച്ചതെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
റഷ്യയില്‍നിന്ന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാതിരുന്നാല്‍ അമേരിക്കയുടെ പുതിയ തലമുറ എഫ്-35 ഫൈറ്റര്‍ ജെറ്റ് പരിപാടിയില്‍ പങ്കാളികളാക്കാമെന്നും കത്തില്‍ വാഗ്ദാനമുണ്ട്. ഭാവിയില്‍ റഷ്യന്‍ ആയുധങ്ങള്‍ വാങ്ങില്ലെന്ന് ഉറപ്പുനല്‍കുകയും വേണം.
റഷ്യയുമായുള്ള പ്രതിരോധ ഇടപാടിൽ ഇതു രണ്ടാം തവണയാണ് ട്രംപ് തുർക്കിക്കെതിരെ രംഗത്തെത്തുന്നത്. കഴിഞ്ഞ മാസവും സമാനമായ വിഷയത്തില്‍ ട്രംപ് ഉര്‍ദുഗാന് കത്തയച്ചിരുന്നു. വടക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന സൈനിക നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ഉപരോധമേര്‍പ്പെടുത്തുമെന്ന് കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കത്തിലെ അനൗപചാരികവും നയതന്ത്രപരമല്ലാത്തതും കുട്ടിത്തം നിറഞ്ഞതുമായ ഉള്ളടക്കം ഏറെ കോലോഹലം സൃഷ്ടിച്ചിരുന്നു. 'നല്ലൊരു കരാറിനായി ഒന്നിച്ചു പ്രവര്‍ത്തിക്കാം. വിഡ്ഢിയോ കഠിനഹൃദയനോ ആകരുതെന്നായിരുന്നു കത്തിലെ വിവാദ പരാമർശം.