November 17, 2020
November 17, 2020
വാഷിങ്ടണ്‍: ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങളിലൊന്ന് ആക്രമിക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദിവസങ്ങള്‍ക്ക് മുമ്പ് ഒരുങ്ങിയിരുന്നതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ 'ദി ന്യൂയോര്‍ക്ക് ടൈംസി'നോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സുരക്ഷാ ഉപദേശകരുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ട്രംപ് ഇക്കാര്യം ഉന്നയിച്ചത്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, പുതിയ ആക്ടിങ് പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫര്‍ മില്ലര്‍, ജായിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലി എന്നിവരടക്കം പങ്കെടുത്ത കൂടിക്കാഴ്ച ആയിരുന്നു ഇത്.എന്നാല്‍, ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ആക്രമണത്തിന് തുനിയരുതെന്നും സുരക്ഷാ ഉപദേശകര്‍ ട്രംപിനെ ബോധ്യപ്പെടുത്തുകയായിരുന്നു.എന്നാൽ
പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയാറായിട്ടില്ല.
പ്രസിഡന്റ് പദവിയില്‍ ഇറാനെതിരെ ആക്രമണാത്മക നയത്തിലൂന്നിയായിരുന്നു ട്രംപിന്റെ സമീപനം. ഇറാന്റെ ആണവ കരാറില്‍ നിന്ന് പിന്മാറുകയും ഇറാനെതിരെ തുടർച്ചയായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.ഇറാന്റെ ഉന്നത സൈനിക മേധാവി ഖസേം സുലൈമാനിയെ വധിച്ച ട്രംപ് ഭരണകൂടം ഇറാനെതീരെ തുടർച്ചയായി പ്രകോപനങ്ങൾ ഉണ്ടാക്കിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.