September 30, 2019
September 30, 2019
ദോഹ: 2022 ഫിഫ ലോകകപ്പിനായി നിർമിക്കുന്ന മൂന്നാമത്തെ സ്റ്റേഡിയം ഡിസംബറില്‍ തുറക്കും. എജ്യുക്കേഷന്‍ സിറ്റിയിലെ സ്റ്റേഡിയമാണ് ഖത്തര്‍ ദേശീയദിനമായ ഡിസംബര്‍ 18ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുക.
ഡിസംബറില്‍ ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ ക്ലബ് വേള്‍ഡ് കപ്പില്‍ സെമി, ഫൈനല്‍, മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പ്ലേ ഓഫ് മത്സരങ്ങള്‍ എന്നിവയ്ക്കു വേദിയാകും. 'ഡയമണ്ട് ഇന്‍ ദ് ഡെസേര്‍ട്ട് ' എന്നു നാമകരണം നല്‍കിയിരിക്കുന്ന സ്റ്റേഡിയത്തില്‍ ഒരേസമയം 40,000 പേര്‍ക്ക് ഒരുമിച്ചിരുന്ന് കളി ആസ്വദിക്കാനാകും. ഇസ്ലാമിക തച്ചുശാസ്ത്രവും ആധുനിക ശില്‍പകലാരീതികളും സമന്വയിച്ചാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ലോകകപ്പിനായി നിര്‍മാണം ആരംഭിച്ച സ്റ്റേഡിയങ്ങളില്‍ ഇതു മൂന്നാമത്തെ വേദിയാണ് പൂര്‍ണമായും മത്സരസജ്ജമാകുന്നത്. ഇതിനു മുന്‍പ് ഖലീഫ ഇന്റര്‍നാഷല്‍ സ്റ്റേഡിയം 2017ലും അല്‍ജനൂബ് സ്റ്റേഡിയം ഈ വര്‍ഷം ആദ്യത്തിലും തുറന്നിരുന്നു. അല്‍റയ്യാന്‍ ജില്ലയിലുള്ള എജ്യുക്കേഷന്‍ സിറ്റിയുടെ ഹൃദയഭാഗത്താണു പുതിയ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. 2022 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ വരെയുള്ള മത്സരങ്ങള്‍ക്കാണ് സ്റ്റേഡിയം വേദിയാകുക. അടുത്ത ആഴ്ചകള്‍ക്കുള്ളില്‍ ഗതാഗതം ആരംഭിക്കാനിരിക്കുന്ന ദോഹ മെട്രോ ഗ്രീന്‍ലൈന്‍ വഴി സ്‌റ്റേഡിയത്തിലേക്ക് എളുപ്പത്തില്‍ എത്താനാകും.