October 04, 2019
October 04, 2019
തെഹ്‌റാന്‍: ഇറാന്‍ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡിന്റെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥൻ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിക്കാനുള്ള ഗൂഢാലോചന തകര്‍ത്തു. ഇസ്രായേല്‍-അറബ് ചാര ഏജന്‍സികള്‍ ചേര്‍ന്നാണ് ജനറല്‍ ഖാസിമിനെ വധിക്കാന്‍ പദ്ധതിയിട്ടതെന്ന് ഇറാന്‍ സേനാ ഇന്റലിജന്‍സ് വിഭാഗം തലവന്‍ ഹുസൈന്‍ താഇബ് അറിയിച്ചു.
സംഭവത്തില്‍ മൂന്നു ഭീകരവാദികളെ അറസ്റ്റ് ചെയ്തതായി ഹുസൈന്‍ താഇബ് അറിയിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമമാണ് ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പത്, പത്ത് തിയതികളില്‍ നടന്ന ആശുറാ ചടങ്ങുകള്‍ക്കിടെ സൈനിക കമാന്‍ഡറെ വധിക്കാനാണു പദ്ധതിയിട്ടിരുന്നത്. എന്നാല്‍, ഇതേക്കുറിച്ചു രഹസ്യ വിവരം ലഭിച്ച സേന നീക്കം തകര്‍ക്കുകയായിരുന്നു.
കെര്‍മാന്‍ നഗരത്തില്‍ സുലൈമാനിയുടെ പിതാവ് നിര്‍മിച്ച പള്ളിക്കടുത്തുള്ള കെട്ടിടം വിലയ്ക്ക് വാങ്ങി തറയ്ക്കടിയിലൂടെ ഭൂഗർഭ തുരങ്കമുണ്ടാക്കി 350 കി.ഗ്രാം സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പതിവു പോലെ ഖാസിം സുലൈമാനി പള്ളിയില്‍ പ്രാർത്ഥനയ്‌ക്കെത്തിയാലുടൻ സ്‌ഫോടനം നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ഒരു അയല്‍രാജ്യത്തു വെച്ച് വന്‍ തുക ചെലവിട്ടു സംഘം പരിശീലനം നടത്തിയിരുന്നതായും താഇബ് പറഞ്ഞു.