August 29, 2021
August 29, 2021
കാബൂൾ : അമേരിക്കൻ സൈന്യമടക്കം വിദേശ സാങ്കേതിക വിദഗ്ധർ അഫ്ഗാൻ വിടുന്നതോടെ കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം എങ്ങനെയാവുമെന്നതിൽ ആശയക്കുഴപ്പം തുടരുന്നു. തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളുടെ സഹായത്തോടെ വിമാനത്താവളം പ്രവർത്തിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ഇവ നിഷേധിച്ചുകൊണ്ട് താലിബാൻ രംഗത്തെത്തി. തുർക്കിയുടെ സഹായത്തിന്റെ ആവശ്യമുണ്ടോ എന്ന് പഠിക്കുകയാണ് എന്നാണ് താലിബാന്റെ നിലവിലെ നിലപാട്.
കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം മുടങ്ങിയാൽ അത് അഫ്ഗാനിലെ അവസ്ഥ വഷളാക്കുമെന്ന ഭീതി ലോകരാജ്യങ്ങൾക്കുണ്ട്. ആളുകൾക്ക് രാജ്യം വിടാനുള്ള പ്രധാനമാർഗം എന്നതിനൊപ്പം തന്നെ മറ്റുരാജ്യത്തെ ഉത്പന്നങ്ങൾ അഫ്ഗാനിൽ എത്തിക്കാനും കാബൂൾ വിമാനത്താവളം തന്നെയാണ് ആശ്രയം. രാജ്യം കൊടിയ വരൾച്ച കൂടി നേരിടുന്ന സാഹചര്യത്തിൽ വിമാനത്താവളം അടച്ചിട്ടാൽ ഗുരുതരപ്രശ്നങ്ങൾ ഉണ്ടാവുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും അഫ്ഗാനിലുള്ള പൗരന്മാരെ തിരികെ എത്തിച്ചു കഴിഞ്ഞു. അമേരിക്കയുടെ പിന്മാറ്റത്തിന് ഓഗസ്റ്റ് 30 വരെയാണ് താലിബാൻ സമയം അനുവദിച്ചിരിക്കുന്നത്. ഈ സമയപരിധിക്ക് ശേഷം കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം എങ്ങനെയാവും എന്നത് ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. അതേസമയം കൃത്യമായ യാത്രാരേഖകൾ കൈവശമുള്ളവർക്ക് എപ്പോൾ വേണമെങ്കിലും രാജ്യം വിടാനുള്ള സൗകര്യം ഉണ്ടാവുമെന്ന് താലിബാൻ വക്താവ് വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക