February 22, 2021
February 22, 2021
ദോഹ: രണ്ടാം സെമസ്റ്ററിലേക്കുള്ള അര്‍ധവാര്‍ഷിക പരീക്ഷകള്‍ക്ക് മുന്നോടിയായി ഖത്തറിലെ സ്‌കൂളുകളില്‍ കൊവിഡ്-19 രോഗത്തിനെതിരായ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താനായി നിരീക്ഷണം ശക്തമാക്കി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഒന്ന് മുതല്‍ 11 വരെ ഗ്രേഡുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 24 ബുധനാഴ്ചയാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്.
'കൊവിഡ്-19 പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും പരിശോധനാ സംഘങ്ങള്‍ സ്‌കൂളുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.' -വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അല്‍ ബഷ്രി പറഞ്ഞു. ഖത്തര്‍ റേഡിയോ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മാനേജ്‌മെന്റ് ടീമുകള്‍ എന്നിവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള കൊവിഡ്-19 പ്രതിരോധ നടപടികളും പ്രോട്ടോക്കോളുകളും കര്‍ശനമായി പിന്തുടര്‍ന്നാണ് വരാനിരിക്കുന്ന പരീക്ഷകള്‍ നടത്തും. നിലവിലെ സാഹചര്യമനുസരിച്ച് പരീക്ഷാ ഷെഡ്യൂളുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇത് എല്ലാ ഗ്രേഡുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമാണ്.' -അദ്ദേഹം പറഞ്ഞു.
സാമൂഹ്യ അകലം ഉറപ്പുവരുത്താനായി ഒരു ക്ലാസ് മുറിയില്‍ 15 വിദ്യാര്‍ത്ഥികളാണ് നിലവിലെ ക്രമീകരണം അനുസരിച്ച് ഉണ്ടാവുക. ജിം ഹാളില്‍ പരമാവധി 60 വിദ്യാര്‍ത്ഥികളെ ഇരുത്താനാണ് അനുവദിച്ചിട്ടുള്ളത്.
ഓരോ പരീക്ഷയ്ക്കും ശേഷം രണ്ട് ദിവസത്തെ ഇടവേളകള്‍ ഉണ്ടാവും ഈ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത ദിവസത്തെ പരീക്ഷയുടെ പാഠഭാഗങ്ങള്‍ റിവിഷന്‍ നടത്താന്‍ കഴിയും.
മാര്‍ച്ച് 14 നാണ് മധ്യകാല അവധി ആരംഭിക്കുക. ഇതിന് മുമ്പായി എല്ലാ ഗ്രേഡുകളിലെയും വിദ്യാര്‍ത്ഥികളുടെ പരീക്ഷയും പൂര്‍ത്തിയാക്കുമെന്നും അല്‍ ബഷ്രി പറഞ്ഞു.
നിലവിലെ പ്രോട്ടോക്കോള്‍ അനുസരിച്ച് ആര്‍ക്കെങ്കിലും കൊവിഡ്-19 പോസിറ്റീവ് ആവുകയോ രോഗമുണ്ടെന്ന് സംശയിക്കപ്പെടുകയോ ചെയ്താല്‍ ക്ലാസ് റൂം ഉടന്‍ അടയ്ക്കും.
'ഏതെങ്കിലും സ്‌കൂളിലെ ഏതെങ്കിലും ക്ലാസ് അടച്ചതായി എസ്.എം.എസ് സന്ദേശം ലഭിക്കുമ്പോള്‍ രക്ഷിതാക്കള്‍ ആശങ്കാകുലരാകും. കൊവിഡ്-19 പ്രോട്ടോക്കോളുകള്‍ പ്രകാരമാണ് ഈ സന്ദേശങ്ങള്‍ അയയ്ക്കുന്നത്. സ്‌കൂളിലെയോ ക്ലാസിലെയോ എല്ലാവര്‍ക്കും രോഗം ബാധിച്ചു എന്നല്ല ഇതിന്റെ അര്‍ത്ഥം' -കുട്ടികളുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മാതാപിതാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഹമ്മദ് അല്‍ ബഷ്രി പറഞ്ഞു.
സ്‌കൂളുകളിലെ കൊവിഡ് ബാധയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ രക്ഷിതാക്കളില്‍ പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ശനമായ പ്രോട്ടോക്കോളുകളാണ് മന്ത്രാലയം പാലിക്കുന്നത്. സ്‌കൂളുകളിലെ കൊവിഡ്-19 രോഗബാധയുടെ നിരക്ക് അഞ്ച് ശതമാനമായാല്‍ സ്‌കൂളുകള്‍ അടയ്ക്കണം.
സ്‌കൂളുകളില്‍ ദിവസവും കൊവിഡ് പരിശോധനകള്‍ നടക്കുന്നുണ്ട്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ സെമസ്റ്ററില്‍ സ്‌കൂളുകളിലെ കൊവിഡ്-19 രോഗബാധയുടെ നിരക്ക് 0.07 ശതമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സെമസ്റ്ററില്‍ രേഖപ്പെടുത്തിയ കണക്കും ഒരു ശതമാനത്തില്‍ താഴെയാണെന്നും ഇത് ആശങ്കകളെ ലഘൂകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.