December 29, 2020
December 29, 2020
ദോഹ : വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ഉറപ്പാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് .ജയശങ്കറിന്റെ ദോഹ സന്ദർശനം പൂർത്തിയായി.ഊർജം, വ്യാപാരം, ആരോഗ്യം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമാക്കിയായിരുന്നു വിദേശകാര്യ മന്ത്രിയുടെ രണ്ടു ദിവസത്തെ ഖത്തർ പര്യടനമെന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.
തിങ്കളാഴ്ച ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.രാജ്യാന്തര വേദികളിൽ ഉഭയകക്ഷി താല്പര്യമുള്ള വിഷയങ്ങളിൽ കൂടിയാലോചനകളും ഏകോപനവും നിലനിർത്താൻ കൂടിക്കാഴ്ചയിൽ ധാരണയായി.നിക്ഷേപമേഖലയിൽ ഇരു രാജ്യങ്ങളും സംയുക്തമായി പ്രത്യേക ദൗത്യ സംഘം രൂപീകരിക്കാൻ ധാരണയായതിന് പിന്നാലെയായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ദോഹ സന്ദർശനം.2021 ലെ പ്രഥമ സംയുക്ത കമ്മീഷൻ യോഗത്തിൽ പങ്കെടുക്കാനായി ഖത്തർ വിദേശകാര്യ മന്ത്രിയെ ജയശങ്കർ ഇന്ത്യയിലേക്ക് ക്ഷണിച്ചു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായും പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി.ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ ഇരുവരും പ്രശംസിച്ചതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദേശം അദ്ദേഹം ഖത്തർ അമീറിന് കൈമാറി. ഇന്ത്യൻ പങ്കാളിത്തത്തോടെ നിർമിച്ച റയ്യാനിലെ അഹമദ് ബിൻ അലി സ്റ്റേഡിയവും ജയശങ്കർ സന്ദർശിച്ചിരുന്നു.
ഗൾഫ് രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എ.ഇയും ബഹ്‌റൈനും സന്ദർശിച്ച ശേഷമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ദോഹയിൽ എത്തിയത്.വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നേരത്തെ ഒമാനിലും സന്ദർശനം നടത്തിയിരുന്നു.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഞായറാഴ്ചയാണ് ദോഹയിൽ എത്തിയത്.കഴിഞ്ഞ ദിവസം ഖത്തർ ബിസിനസ് പ്രതിനിധികളുമായും ഇന്ത്യൻ സംഘടനാ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക