December 28, 2021
December 28, 2021
റിയാദ് : മീഡിയ, വിനോദം, കൺസൾട്ടിങ് എന്നീ മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കുമെന്ന അറിയിപ്പിന് പിന്നാലെ, മറ്റ് മൂന്ന് മേഖലകളിൽ കൂടി സ്വദേശികൾക്ക് പ്രഥമപരിഗണന നൽകുമെന്ന് സൗദി. വ്യാഴാഴ്ച മുതൽ കസ്റ്റംസ് ക്ലിയറൻസ്, ഡ്രൈവിംഗ് സ്കൂൾ, എൻജിനീയറിങ്-ടെക്നിക്കൽ എന്നീ മേഖലകളിൽ സൗദി പൗരൻമാരെ വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചു.
മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് കനത്ത ആഘാതമാണ് ഈ നടപടികൾ സൃഷ്ടിക്കുക. കസ്റ്റംസ് ക്ലിയറന്‍സ് മേഖലയിലെ ജനറല്‍ മാനേജര്‍, സര്‍ക്കാര്‍ റിലേഷന്‍സ് ഉദ്യോഗസ്ഥന്‍, കസ്റ്റംസ് ക്ലിയറന്‍സ് ക്ലര്‍ക്ക്, കസ്റ്റംസ് ഏജന്റ്, കസ്റ്റംസ് ബ്രോക്കര്‍, ട്രാന്‍സിലേറ്റര്‍ എന്നീ തസ്തികകളാണ് നൂറ് ശതമാനം സ്വദേശിവത്കരിക്കുന്നത്. ഡ്രൈവിങ് സ്‌കൂളിലെ ഡ്രൈവിങ് പരിശീലകന്‍, സൂപ്പര്‍വൈസര്‍ എന്നീ ജോലികളിലും സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കും. എന്‍ജിനീയറിങ്, മറ്റ് ടെക്‌നിക്കല്‍ ജോലികളിലും സ്വദേശിവത്കരണ നിബന്ധന നിര്‍ബന്ധമാകും. എൻജിനീയറിങ് മേഖലയിൽ അഞ്ചിൽ കൂടുതൽ തൊഴിലാളികളുള്ള സ്വകാര്യകമ്പനികളിൽ സ്വദേശികളെ മാത്രം നിയമിക്കാനാണ് സൗദി ഭരണകൂടത്തിന്റെ തീരുമാനം. ഈ വര്‍ഷം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 19 ലക്ഷമായി ഉയര്‍ന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ വർധനവാണിത്.