January 15, 2022
January 15, 2022
റിയാദ് : സ്‌പെയിനിലെ ആഭ്യന്തര ടൂർണമെന്റുകളിൽ ഒന്നായ സ്പാനിഷ് സൂപ്പർ കപ്പിന്റെ അവസാന റൗണ്ട് മത്സരങ്ങൾക്ക് ഇത്തവണ സൗദി അറേബ്യ ആണ് വേദിയാവുന്നത്. റയലും ബാഴ്‌സയും ഏറ്റുമുട്ടിയ എൽ ക്ലാസിക്കോ അടക്കമുള്ള സൂപ്പർ പോരാട്ടങ്ങൾ സൗദിയിൽ അരങ്ങേറുകയും ചെയ്തു. ഈ ടൂർണമെന്റ് നടത്തിപ്പിന്റെ ഭാഗമായ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളിൽ സൗദി വിട്ടുവീഴ്ച്ച വരുത്തിയതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കിയ താരങ്ങൾക്ക് മാത്രമേ സൂപ്പർകപ്പിൽ പന്തുതട്ടാൻ കഴിയൂ എന്ന് സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, അത്ലറ്റികോ മാഡ്രിഡിന്റെ പ്രതിരോധനിര താരം റെനാൻ ലോഡി രണ്ടാം ഡോസ് സ്വീകരിക്കാതെ തന്നെ കളത്തിലിറങ്ങി. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തതിനാൽ ലോഡിയെ ബ്രസീൽ ടീമിൽ നിന്നും ഒഴിവാക്കിയതായി പരിശീലകൻ ടിറ്റെ അറിയിച്ചിരുന്നു. പക്ഷേ സൗദിയിൽ താരം ബൂട്ടുകെട്ടുകയും ചെയ്തു. സ്പാനിഷ് ഫുട്‍ബോൾ അധികൃതരുടെ നിർബന്ധത്തിന് മുന്നിൽ സൗദി നിയമത്തിൽ വിട്ടുവീഴ്ച്ച ചെയ്യാൻ തയ്യാറാവുകയായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 2020 ഏപ്രിലിൽ കോവിഡ് പിടിപെട്ടതിനാലാണ് ലോഡി രണ്ടാം ഡോസ് സ്വീകരിക്കാൻ വൈകുന്നതെന്നാണ് സ്പാനിഷ് അധികൃതരുടെ വിശദീകരണം. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ സൗദി അറേബ്യ തയ്യാറായിട്ടില്ല.