November 05, 2021
November 05, 2021
അമേരിക്കയിൽ നിന്നും 260 വ്യോമയാന മിസൈലുകൾ വാങ്ങാൻ സൗദി തീരുമാനിച്ചു. ഇതുസംബന്ധിച്ച കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി അമേരിക്കൻ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. 650 മില്യൺ ഡോളറിനാണ് കരാറിൽ ഒപ്പിട്ടത്. അതേ സമയം, അമേരിക്കൻ കോൺഗ്രസ്സിന്റെ സമ്മതം കൂടി കിട്ടിയാൽ മാത്രമേ കരാർ പ്രവർത്തികമാകൂ എന്നും അമേരിക്കൻ അധികൃതർ 'മിഡിൽഈസ്റ്റ് ഐ' പത്രത്തോട് പറഞ്ഞു.
അമേരിക്കയുടെ പ്രസിഡന്റായി ബൈഡൻ ചുമതല ഏറ്റ ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും ആയുധഉടമ്പടി തയ്യാറാക്കുന്നത്. 'Aim- 120c' എന്ന അത്യാധുനിക മിസൈലുകൾക്കൊപ്പം 596 മിസൈൽ ലോഞ്ചറുകളും വാങ്ങാൻ സൗദി തീരുമാനിച്ചിട്ടുണ്ട്. സൗദിയിലെ മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ അമേരിക്ക നിലപാടുകൾ എടുക്കാറുണ്ടെന്നതിനാൽ ഈ കരാർ അമേരിക്കൻ കോൺഗ്രസ് സ്വീകരിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് ആയുധങ്ങൾ വിറ്റതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. കഴിഞ്ഞ വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡനെതിരെ മത്സരിച്ച മരിയൻ വില്യംസൺ കരാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയുടെ സാമ്പത്തികഭദ്രത മരണക്കച്ചവടങ്ങളിലൂടെ അല്ല ഉറപ്പുവരുത്തേണ്ടത് എന്നായിരുന്നു വില്യംസന്റെ പ്രതികരണം.