April 09, 2022
April 09, 2022
റിയാദ് : ലോകത്തെമ്പാടും കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ, ഹജ്ജ് തീർത്ഥാടനം പതിയെ പഴയപടിയാവുന്നു. കഴിഞ്ഞ രണ്ടരവർഷമായി തുടരുന്ന കടുത്ത നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ്, ഇത്തവണ പത്ത് ലക്ഷം പേർക്ക് തീർത്ഥാടന നിർവഹണത്തിന് അനുമതി നൽകുമെന്ന് സൗദി ഭരണകൂടം അറിയിച്ചു. കഴിഞ്ഞ തവണ കേവലം അൻപതിനായിരം പേർക്ക് ഹജ്ജിന് അനുമതി നൽകിയ സ്ഥാനത്താണ് ഇത്തവണ ഒരു മില്യൺ തീർത്ഥാടകർ എത്തുന്നത്.
അതേസമയം, കോവിഡ് പൂർണമായും വിട്ടൊഴിയാത്ത സാഹചര്യത്തിൽ, ഹജ്ജ് നിർവഹണത്തിന് ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. 72 മണിക്കൂറിനുള്ളിലെടുത്ത പീസീആർ പരിശോധനാ ഫലവും, വാക്സിനേഷൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും ഉള്ളവർക്കാണ് ഹജ്ജ് ചെയ്യാനാവുക. 65 വയസ്സ് പിന്നിട്ടവർക്ക് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കില്ല. ഇന്ത്യ അടക്കം, ഓരോ രാജ്യങ്ങൾക്കുമുള്ള ഹജ്ജ് ക്വാട്ട വരും ദിവസങ്ങളിൽ തീരുമാനിക്കുമെന്നും സൗദി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു.