March 09, 2022
March 09, 2022
റിയാദ് : ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് ലെവി ചുമത്തുമെന്ന് സൗദി പ്രഖ്യാപിച്ചു. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. തൊഴിലാളികളുടെ എണ്ണം അനുസരിച്ചായിരിക്കും ലെവി ആയി നൽകേണ്ട സംഖ്യ തീരുമാനിക്കുക.
ഒരു സൗദി പൗരന് നാലിലധികം വീട്ടുജോലിക്കാർ ഉണ്ടെങ്കിൽ, ഒരാൾക്ക് വർഷത്തിൽ 9600 റിയാലാണ് ലെവിയായി നൽകേണ്ടത്. താമസവിസയുള്ള വിദേശികൾക്ക് കീഴിൽ രണ്ടിലധികം ജോലിക്കാരുണ്ടെങ്കിലും ഇതേ സംഖ്യ ലെവിയായി നൽകണം. ഈ തുക നൽകേണ്ടത് തൊഴിലാളിയല്ല, തൊഴിൽ ഉടമ ആണെന്നും മന്ത്രിസഭ വ്യക്തമാക്കി. തൊഴിലാളികൾക്കുള്ള റെസിഡന്റ് പെർമിറ്റ് പുതുക്കുമ്പോഴോ, പുതിയ പെർമിറ്റിന് അപേക്ഷിക്കുമ്പോഴോ ആണ് ലെവി അടക്കേണ്ടത്. രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം ഈ വർഷം മെയ് 22 നാണ് നിലവിൽ വരിക. ആദ്യഘട്ടത്തിൽ നിലവിലുള്ള തൊഴിലാളികൾക്ക് ലെവി നൽകിയാൽ മതി. അടുത്ത ഘട്ടം മുതൽ പുതിയ ജോലിക്കാർക്കും ലെവി നൽകണം.