October 12, 2021
October 12, 2021
റിയാദ് : സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആശ്വാസവാർത്ത. ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള ഹോട്ടലുകളും അപ്പാർട്ട്മെന്റുകളും കൂടാതെ, നഗര-ഗ്രാമമന്ത്രാലയത്തിന്റെ കീഴിലുള്ള കെട്ടിടങ്ങളിലും കൊറന്റൈൻ ഇരിക്കാമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. ജനറൽ അതോറിറ്റി ഓഫ് ഏവിയേഷനാണ് ഈ അറിയിപ്പ് പുറത്തിറക്കിയത്. ഇത്തരം കെട്ടിടങ്ങളുടെ ബാർകോഡുള്ള ബോർഡിങ് പാസുകൾ കാണിച്ചാൽ സൗദിയിലേക്ക് ടിക്കറ്റ് നൽകണമെന്ന് എയർലൈനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
സൗദിയിലെ താമസരേഖയായ ഇഖാമയോ, തൊഴിൽ വിസയോ കയ്യിലുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സന്ദർശക വിസയിൽ വരുന്നവർ മുൻപ് നൽകിയ നിർദ്ദേശങ്ങൾ പ്രകാരം ഹോട്ടലുകളിൽ തന്നെ കൊറന്റൈൻ പൂർത്തിയാക്കണം. അതേസമയം, കമ്പനികൾ ഒരുക്കുന്ന കേന്ദ്രങ്ങളിൽ തൊഴിലാളികൾക്ക് കൊറന്റൈൻ ഇരിക്കാനുള്ള സംവിധാനമുണ്ട്. ഭീമമായ ഹോട്ടൽ ബില്ലിൽ നിന്നും രക്ഷ നേടാൻ ഈ പുതിയ നിർദ്ദേശം സഹായിക്കുമെന്ന ആശ്വാസത്തിലാണ് പ്രവാസികൾ. പീസീആർ ടെസ്റ്റ്, രജിസ്‌ട്രേഷൻ തുടങ്ങിയ മറ്റ് നടപടികളിൽ മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു. രണ്ട് ഡോസ് വാക്സിനേഷന്റെ വിവരങ്ങൾ തവക്കൽന /സിഹതീ ആപ്പുകളിൽ രേഖപ്പെടുത്തിയവർക്ക് കൊറന്റൈൻ ആവശ്യമില്ല. ഈ ആപ്പുകളിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് കാണിക്കുന്നുണ്ട് എന്ന് ആളുകൾ ഉറപ്പുവരുത്തണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.