October 09, 2021
October 09, 2021
സൗദി അറേബ്യയിലെ ബിനാമി ബിസിനസുകളെ കുറിച്ച് അധികൃതർക്ക് വിവരം നൽകിയാൽ വമ്പൻ പാരിതോഷികങ്ങൾ നേടാം. വിവരങ്ങൾ നൽകുന്ന ഉദ്യോഗസ്ഥരുടെ പേരും മറ്റും രഹസ്യമാക്കി വെക്കുകയും ഇവർക്ക് സ്ഥാനക്കയറ്റവും ശമ്പളവർധനവും നൽകും. ഇതോടൊപ്പം തന്നെ ബിനാമി ഇടപാടുകാരിൽ നിന്നും പിഴയായി സ്വീകരിക്കുന്ന തുകയുടെ ഒരു ശതമാനവും വിവരങ്ങൾ ചോർത്തി നൽകുന്ന ആൾക്ക് ലഭിക്കും.
സ്പോൺസർമാരുടെ പേരിൽ ബിസിനസ് ആരംഭിച്ച് അതിന്റെ ലാഭം വിദേശികൾ എടുക്കുന്ന രീതിയെയാണ് ബിനാമി ഇടപാട് എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി സ്ഥാപനങ്ങളാണ് സൗദിയിൽ ഉടനീളം ഉള്ളത്. ഇത്തരക്കാരെ പിടികൂടാനാണ് അധികൃതരുടെ ഈ പാരിതോഷികനീക്കം. ഉദ്യോഗസ്ഥർക്ക് പുറമെ സൗദി പൗരന്മാർക്കും ഇത്തരത്തിൽ അധികൃതർക്ക് വിവരങ്ങൾ നൽകാം. പിടിച്ചെടുക്കുന്ന പിഴയുടെ ഒരു ശതമാനം ഇവർക്ക് ലഭിക്കും. സ്ഥാപനങ്ങൾ സ്വന്തം പേരിലേക്ക് മാറ്റാൻ 2022 ഫെബ്രവരി 16 വരെ അധികൃതർ സമയം നൽകിയിട്ടുണ്ട്. ഈ സമയപരിധി അവസാനിച്ചാൽ പരിശോധനനടപടികൾ കൂടുതൽ കർശനമായേക്കും. നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ അഞ്ച് വർഷം വരെ തടവും അൻപത് ലക്ഷം റിയാൽ വരെ പിഴയും ലഭിച്ചേക്കും.