March 06, 2022
March 06, 2022
റിയാദ് : രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുതുടങ്ങിയതോടെ സൗദിയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധാരണം ഇനി നിർബന്ധമല്ലെന്നും, മക്ക, മദീന തുടങ്ങിയ വിശുദ്ധ കേന്ദ്രങ്ങളിൽ ഇനി സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി. ആരോഗ്യരംഗത്തെ വിദഗ്ധരോട് കൂടിയാലോചിച്ചതിന് ശേഷമാണ് ഇളവുകൾ നൽകാൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തുറസ്സായ സ്ഥലങ്ങളിൽ ഇനി മാസ്ക് നിർബന്ധമല്ലെങ്കിലും, അടച്ചിട്ട ഇടങ്ങളിൽ മാസ്ക് ധരിക്കണം. പള്ളികളിൽ സാമൂഹിക അകലം ഒഴിവാക്കിയെങ്കിലും മാസ്ക് നിർബന്ധമാണ്. സൗദിയിൽ വിമാനമാർഗം എത്തുന്നവർക്കുള്ള നിർദേശങ്ങളിലും മാറ്റമുണ്ട്. രാജ്യത്തെത്തിയ ഉടൻ പീസീആർ, ആന്റിജൻ പരിശോധന തുടങ്ങിയവ നടത്തേണ്ടതില്ല. അതേസമയം, സൗദിയിൽ കഴിയുന്ന കാലയളവിന് തുല്യമായ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം. വിദേശയാത്രക്കാർക്ക് കൊറന്റൈൻ ഉണ്ടായിരിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് സ്വീകരിക്കാനും തവക്കൽന ആപ്പിലൂടെ ആരോഗ്യനില അപ്‌ഡേറ്റ് ചെയ്യാനും അധികൃതർ നിർദ്ദേശിച്ചു. പൊതുഗതാഗത മാർഗങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ സംവിധാനങ്ങളിൽ പ്രവേശിക്കാനും തവക്കൽന അപ്ലിക്കേഷൻ നിർബന്ധമാണ്.