April 06, 2023
April 06, 2023
ന്യൂസ്‌റൂം ബ്യൂറോ
ജിദ്ദ: നീണ്ട ഏഴുവര്‍ഷത്തിന് ശേഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെയും ഇറാന്‍റെയും നീക്കം അന്തിമഘട്ടത്തില്‍.
വ്യാഴാഴ്ച ബെയ്ജിങ്ങില്‍ ചൈനീസ് ആതിഥേയത്വത്തില്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ യോഗം ചേര്‍ന്ന് എംബസികളും കോണ്‍സുലേറ്റുകളും വീണ്ടും തുറക്കുന്നതിനും വിമാന സര്‍വിസുകളും ഉന്നതതല പ്രതിനിധികളുടെ സന്ദര്‍ശനങ്ങളും പുനരാരംഭിക്കുന്നതിനും വിസ അനുവദിക്കുന്നതിനും അന്തിമ ധാരണയായി.
ഇത് സംബന്ധമായ സംയുക്ത പ്രസ്താവനയില്‍ ഇരുപക്ഷവും ഒപ്പുവെച്ചു. ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും മെയ് മാസത്തോടെ രണ്ട് എംബസികളും വീണ്ടും തുറക്കാനും ധാരണയായി. ഒരു മാസത്തിന് ശേഷമാണ് സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാനും ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലബാനുമായി ബെയ്ജിങ്ങില്‍ കൂടിക്കാഴ്ച നടന്നത്. ചര്‍ച്ചയില്‍ പരസ്പര വിശ്വാസം വര്‍ധിപ്പിക്കുകയും സഹകരണത്തിന്‍റെ വ്യാപ്തി വിപുലീകരിക്കുകയും മേഖലയില്‍ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ കൈവരിക്കുന്നതിന് സംഭാവന നല്‍കുകയും ചെയ്യുന്ന തരത്തില്‍ ബെയ്ജിങ് ഉടമ്ബടിയുടെ തുടര്‍നടപടികളുടെയും നടപ്പാക്കലിന്‍റെയും പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
2001 ഏപ്രില്‍ 17ന് ഒപ്പുവച്ച ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സുരക്ഷാ സഹകരണ ഉടമ്ബടി, 1998 മെയ് 27ന് ഒപ്പുവെച്ച സമ്ബദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ശാസ്ത്രം, സംസ്കാരം, കായികം, യുവത്വം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള പൊതു ഉടമ്ബടി എന്നിവ വീണ്ടും സജീവമാക്കാനുള്ള താല്‍പര്യം ഇരുപക്ഷവും പ്രകടിപ്പിക്കുകയും അതിനുള്ള വഴികള്‍ തേടുകയുമാണുണ്ടായത്. തുടര്‍ന്നാണ് നിശ്ചിത കാലയളവിനുള്ളില്‍ തങ്ങളുടെ നയതന്ത്ര ദൗത്യങ്ങള്‍ പുനരാരംഭിക്കുന്നതിന് ഇരുപക്ഷവും ധാരണയിലെത്തുന്നതും.
റിയാദിലും തെഹ്‌റാനിലും ഇരുരാജ്യങ്ങളുടെയും എംബസികളും ജിദ്ദയിലും മഷാദിലുമുള്ള ജനറല്‍ കോണ്‍സുലേറ്റുകളും തുറക്കുന്നതിനും മുന്നോട്ട് പോകാനും തീരുമാനിച്ചു. വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നതുള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇരുവശത്തുമുള്ള സാങ്കേതിക ടീമുകള്‍ തമ്മിലുള്ള ഏകോപനം തുടരുക, ഔദ്യോഗിക പ്രതിനിധി സംഘങ്ങളുടെയും സ്വകാര്യ മേഖലയുടെയും പരസ്പര സന്ദര്‍ശനങ്ങള്‍ക്ക് അവസരമൊരുക്കുക, ഉംറ വിസ ഉള്‍പ്പെടെ ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് വിസ അനുവദിക്കുന്നതിന് സൗകര്യമൊരുക്കുക തുടങ്ങിയവക്കും ഇരുരാജ്യങ്ങളും ധാരണയായി.
ഇരു രാജ്യങ്ങള്‍ക്കുമുള്ള പ്രകൃതിവിഭവങ്ങള്‍, സാമ്ബത്തിക സാധ്യതകള്‍ കണക്കിലെടുത്തും പരസ്പര പ്രയോജനം നേടുന്നതിന് മികച്ച അവസരങ്ങള്‍ ഉണ്ടാക്കുന്നതിനും ആലോചന യോഗങ്ങളും സഹകരണ സാധ്യതകളും ശക്തമാക്കാനുള്ള ആഗ്രഹം ഇരുപക്ഷവും പ്രകടിപ്പിച്ചു. സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് അഭിമുഖീകരിക്കുന്ന ഏത് തടസ്സങ്ങളെയും മറികടക്കാന്‍ സാധ്യമായതെല്ലാം ചെയ്യാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചു. മേഖലയില്‍ സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിനും രാജ്യങ്ങളുടെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ സേവിക്കുന്ന എല്ലാ കാര്യങ്ങളിലും സഹകരണം വര്‍ധിപ്പിക്കാനും ഇരുപക്ഷവും സമ്മതിച്ചു.
കൂടിക്കാഴ്ചക്ക് ആതിഥേയത്വം വഹിച്ചതിന് ഇരുപക്ഷവും ചൈനക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചു. സൗദിയുടെയും ഇറാന്‍റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സ്വിസ് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനെ സൗദി സന്ദര്‍ശിക്കാനും തലസ്ഥാനമായ റിയാദില്‍ ഉഭയകക്ഷി യോഗം ചേരാനും സൗദി വിദേശകാര്യ മന്ത്രി ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച അദ്ദേഹം സൗദി മന്ത്രിയെ ഇറാന്‍ സന്ദര്‍ശിക്കാനും തലസ്ഥാനമായ തെഹ്‌റാനില്‍ ഉഭയകക്ഷി യോഗം ചേരാനും ക്ഷണിച്ചു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI