November 12, 2020
November 12, 2020
തെഹ്‌റാൻ `; അമേരിക്കയുടെ ഉപരോധം നീക്കാനായി വാഗ്ദാനം ചെയ്യപ്പെടുന്ന ഏത് അവസരവും ഉപയോഗിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി ജോ ബെയ്ഡന്‍ വിജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് റുഹാനിയുടെ പ്രസ്താവന. ഇറാനെ ട്രംപ് മുഖ്യശത്രുവായി പ്രഖ്യാപിക്കുകയും ആഗോളതലത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ നയതന്ത്രത്തിലേക്കുള്ള വിശ്വസിനീയമായ പാതയാണ് ബെയ്ഡന്‍ ഇറാന് വാഗ്ദാനംചെയ്തത്.
'ഉപരോധത്തിന്റെ ഭാരം ഇറാനിലെ ജനങ്ങളുടെ ചുമലില്‍ നിന്ന് മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അനുകൂലമായ അവസരം ലഭിക്കുമ്പോഴെല്ലാം അത് ഉപയോഗിക്കാന്‍ ഞങ്ങള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കും. ആരും ഒരു അവസരവും നഷ്ടപ്പെടുത്താന്‍ പാടില്ല' -പ്രതിവാര മന്ത്രിസഭാ യോഗത്തിനിടെ ദേശീയ ടെലിവിഷനിലൂടെ റുഹാനി പറഞ്ഞു.
അതേസമയം, അമേരിക്കയുമായി വീണ്ടും ഒന്നിച്ച് പോകുന്നതില്‍ അമിത ആവേശം കാണിക്കുന്നതിന് പ്രസിഡന്റ് റുഹാനിയെയും സഖ്യത്തെയും കണ്‍സര്‍വേറ്റീവുകള്‍ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ രാജ്യസുരക്ഷയും ദേശീയ താല്‍പ്പര്യങ്ങളും കലഹിക്കാനും പക്ഷപാതപരമായതുമായ പ്രശ്‌നങ്ങളല്ല എന്ന് റുഹാനി മുന്നറിയിപ്പ് നല്‍കി.
2018 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആണവകരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറുകയും സാമ്പത്തിക ഉപരോധങ്ങളുടെ പരമ്പര തന്നെ ഇറാനെതിരെ ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ദശകങ്ങളായി ഇറാനും അമേരിക്കയ്ക്കുമിടയില്‍ പുകഞ്ഞു കൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ രൂക്ഷമായത് . പരമാവധി സമ്മര്‍ദ്ദം ചെലുത്തുക എന്ന ട്രംപിന്റെ നയമാണ് കരാറിനെ തകര്‍ത്തത്. ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, ജര്‍മ്മനി, ചൈന, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടായിട്ടും ഈ തന്ത്രം പരാജയപ്പെട്ടു.
വിദേശനയത്തിലുള്ള റുഹാനിയുടെ സുപ്രധാനമായ നേട്ടമായ ആണവകരാര്‍ തകര്‍ന്നത് ഇറാനിലെ കണ്‍സര്‍വേറ്റീവുകളെ ശക്തിപ്പെടുത്തിയിരുന്നു. അമേരിക്കയെ വിശ്വസിക്കാന്‍ പറ്റില്ലെന്നായിരുന്നു ഇവരുടെ വാദം. അതേസമയം യു.എസ് ഉപരോധം കാരണം ഇറാന്റെ എണ്ണ വരുമാനത്തില്‍ നഷ്ടം ഉണ്ടായി. തുടര്‍ന്ന് ഇറാനില്‍ വലിയ സാമ്പത്തിക മാന്ദ്യം ഉണ്ടാവുകയും ഇറാന്‍ കറന്‍സിയായ റിയലെന്റെ മൂല്യം കുറയുകയും ചെയ്തിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.