January 12, 2020
January 12, 2020
തെഹ്റാൻ : അമേരിക്ക-ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇറാനിലെത്തി. ഇന്ന് രാവിലെ ഒമാൻ സന്ദർശിച്ച ശേഷമാണ് അമീർ ഉച്ചയോടെ തെഹ്റാനിൽ എത്തിയത്. പ്രസിഡന്റ് ഹസൻ റൂഹാനിയുമായി അമീർ കൂടിക്കാഴ്ച നടത്തി.
ഖത്തറിനും ഇറാനുമിടയിലെ പരസ്പര സഹകരണവും മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് ഇരു നേതാക്കളും ചർച്ച ചെയ്തതെന്ന് ഖത്തറിന്റെ ഔദ്യോഗിക വാർത്താ ഏജൻസി ക്യൂ.എൻ.എ റിപ്പോർട്ട് ചെയ്തു. ഇറാൻ ഖുദ്സ് സൈനിക കമാന്റർ ഖസ്സെം സുലൈനിമാനിയുടെ വധവുമായി ബന്ധപ്പെട്ട് മേഖലയിൽ സംഘർഷം തുടരുന്നതിനിടെയാണ് അമീറിന്റെ തെഹ്റാൻ സന്ദർശനം. അമേരിക്കക്കും ഇറാനുമിടയിലെ സംഘർഷം രമ്യമായി പരിഹരിക്കണമെന്ന് അമീർ റൂഹാനിയോട് ആവശ്യപ്പെട്ടു.
അമേരിക്കയുമായി അടുത്ത ബന്ധം പുലർത്തുന്ന ഖത്തർ ഇറാനുമായും ശക്തമായ നയതന്ത്ര - വാണിജ്യ ബന്ധം പുലർത്തുന്നുണ്ട്. ഇത് രണ്ടാം തവണയാണ് ഖത്തർ അമീർ ഇറാൻ സന്ദർശിക്കുന്നത്. 2013 ൽ അമീറായി അധികാരമേറ്റ ശേഷം ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം അദ്ദേഹം ഇറാൻ സന്ദർശിച്ചിരുന്നു. അതേസമയം,ഖസ്സെം സുലൈമാനിയുടെ വധത്തിന് ശേഷം ഇതാദ്യമായാണ് മറ്റൊരു രാഷ്ട്രനേതാവ് ഇറാൻ സന്ദർശിക്കുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഖസ്സെം സുലൈമാനിയുടെ വധത്തിന് പിന്നാലെ ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹിമാൻ അൽതാനി തെഹ്റാനിൽ എത്തിയിരുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായാൽ ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളെ അത് പ്രതികൂലമായി ബാധിക്കും. അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളം സ്ഥിതിചെയ്യുന്നതും ഖത്തറിലാണ്. ഈ സാഹചര്യത്തിൽ അമേരിക്കക്കും ഇറാനുമിടയിലെ സംഘർഷം ലഘൂകരിക്കാൻ തുടക്കം മുതൽ ഖത്തർ ശ്രമിച്ചുവരികയാണ്. സൗദിയും യു.എ.ഇയും ഉൾപെടെ ചില ഗൾഫ് രാജ്യങ്ങളുമായി ഏറെക്കാലമായി ഇറാന് നല്ല ബന്ധമല്ലാത്തതിനാൽ ഖത്തറിന്റെ ഈ രംഗത്തെ നീക്കങ്ങളെ വളരെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 2017 ൽ ചില അയൽരാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചപ്പോൾ എല്ലാ പിന്തുണയും നൽകി കൂടെ നിന്ന രാജ്യമാണ് ഇറാൻ.ഉപരോധത്തിന്റെ ആദ്യനാളുകളിൽ രാജ്യത്ത് ഭക്ഷ്യക്ഷാമം നേരിടാതിരിക്കാൻ ഏറ്റവുമധികം പ്രയത്നിച്ചതും ഇറാനായിരുന്നു.