November 18, 2019
November 18, 2019
ദോഹ : ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമായ ഐ.എന്‍.എസ് ത്രികാന്ത് യുദ്ധക്കപ്പല്‍ ദോഹയിലെത്തി. ഖത്തറും ഇന്ത്യയും ചേർന്നുള്ള 'കടലിന്റെ ഇരമ്പം' എന്ന് പേരിട്ടിരിക്കുന്ന പ്രഥമ നാവികാഭ്യാസ പ്രകടനത്തിനായാണ് മിസൈല്‍വാഹക യുദ്ധക്കപ്പല്‍ ഹമദ് തുറമുഖത്ത് എത്തിയത്. ഖത്തരി അമീരി നാവിക സേനയും ഇന്ത്യന്‍ നാവികസേനയും ചേർന്നുള്ള നാവികാഭ്യാസം ഉള്‍ക്കടലിലാണ് നടക്കുക. നവംബര്‍ 17 മുതല്‍ 25 വരെയാണ് ത്രികാന്ത് ദോഹയില്‍ ഉണ്ടാവുക. തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലില്‍ നവംബര്‍ 19 വരെ വിവിധ കലാസാംസ്കാരിക പരിപാടികള്‍ നടക്കും. സെമിനാര്‍, കൂടിക്കാഴ്ചകള്‍, ഔദ്യോഗിക സന്ദര്‍ശനങ്ങള്‍, കായിക പരിപാടികള്‍ എന്നിവയാണ് ഈ ദിവസങ്ങളില്‍ നടക്കുക.
30 ഓഫിസര്‍മാരും 220 നാവികരുമടങ്ങിയ കപ്പല്‍ മുംബൈയില്‍ നിന്നാണ് ദോഹ തുറമുഖത്തെത്തിയത്. കടലിന്റെ ഉപരിതലത്തിലുള്ള അഭ്യാസം, വ്യോമ അഭ്യാസങ്ങള്‍, ഭീകരവിരുദ്ധ നിരീക്ഷണത്തിനും പ്രതിരോധത്തിനും ഉപയോഗിക്കുന്ന വിവിധ സൗകര്യങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവ അഭ്യാസപ്രകടനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഖത്തരി അമീരി നാവികസേനയിലെ 20ഓളം നാവികരും പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഖത്തര്‍-ഇന്ത്യ ആദ്യ സംയുക്ത നാവികാഭ്യാസം ദോഹയില്‍ നടക്കുന്നതില്‍ ഏറെ അഭിമാനിക്കുന്നുവെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ പറഞ്ഞു. യുദ്ധക്കപ്പലില്‍ നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തില്‍ അമീരി നാവിക സേനയിലെ ക്യൂ07 കമാന്‍ഡിങ് ഓഫിസര്‍ സ്റ്റാഫ് മേജര്‍ ഗാനിം അല്‍കഅബിയും പങ്കെടുത്തു.ഇന്ത്യന്‍ നേവിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ അതിയായ സന്തോഷം ഉണ്ടെന്നും ഭാവിയില്‍ ഇന്ത്യയില്‍ നിന്നുള്ള യുദ്ധക്കപ്പലുകള്‍ വാങ്ങുന്നതിനെക്കുറിച്ച് തങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.