February 25, 2022
February 25, 2022
ദോഹ : നവംബറിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ഇടമുറപ്പിക്കാനുള്ള പോരാട്ടത്തിലാണ് ഏഷ്യൻ രാജ്യങ്ങൾ. ടീമുകളെ രണ്ട് ഗ്രൂപ്പാക്കി തിരിച്ചുനടക്കുന്ന യോഗ്യതാ റൗണ്ടിൽ ആദ്യമെത്തുന്ന രണ്ട് ടീമുകൾ നേരിട്ട് യോഗ്യത നേടും. മൂന്നാമതെത്തുന്നവർക്ക് പ്ലേ ഓഫ് ഘട്ടം കൂടി താണ്ടിയാൽ മാത്രമേ യോഗ്യത നേടാനാവൂ. പ്ലേ ഓഫ് മത്സരം ജൂൺ 7 ന് ഖത്തറിലാണ് നടക്കുകയെന്ന് ഏഷ്യൻ ഫുട്‍ബോൾ കോൺഫെഡറേഷൻ അറിയിച്ചു.
മൂന്നാം സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടിയ ശേഷം, ഇവയിൽ വിജയിക്കുന്നവർ സൗത്തമേരിക്കൻ മേഖലയിൽ അഞ്ചാമതെത്തുന്ന ടീമുമായി ഏറ്റുമുട്ടണം. ഇതിൽ വിജയിക്കുന്നവർക്ക് ലോകകപ്പിൽ ഇടം ലഭിക്കും. ജൂൺ 13/14 തിയ്യതികളിൽ ഒന്നിലായി നടക്കുന്ന ഈ മത്സരത്തിനും ഖത്തർ തന്നെ വേദിയാവും. ഗ്രൂപ്പ് 'എ'യിൽ നിന്നും ഇറാൻ, ദക്ഷിണകൊറിയ എന്നീ ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു. യു.എ.ഇ, ഇറാഖ്, ലെബനൻ എന്നീ ടീമുകളാണ് പ്ലേ ഓഫ് സ്ഥാനത്തിനായി മത്സരിക്കുന്നത്. ഗ്രൂപ്പ് ബി യിൽ സൗദിയാണ് ഒന്നാമതെങ്കിലും ജപ്പാനും ഓസ്‌ട്രേലിയയും തൊട്ടുപിന്നിലുണ്ട്. അടുത്ത മത്സരത്തിൽ ചൈനയെ വീഴ്ത്താനായാൽ സൗദിക്ക് ലോകകപ്പിന് നേരിട്ട് യോഗ്യത തേടാം. ആതിഥേയരായതിനാൽ ഖത്തറിന് നേരത്തേ തന്നെ ലോകകപ്പ് യോഗ്യത ലഭിച്ചിരുന്നു.