January 20, 2021
January 20, 2021
ദോഹ: യു.എ.ഇയ്‌ക്കെതിരെ ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യു.ടി.ഒ) നല്‍കിയ കേസ് ഖത്തര്‍ അവസാനിപ്പിച്ചു. ഖത്തറിനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനായി യു.എ.ഇ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നല്‍കിയ കേസാണ് ഗള്‍ഫ് പ്രതിസന്ധി അവസാനിച്ച പശ്ചാത്തലത്തില്‍ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.
കേസ് അവസാനിപ്പിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള രേഖ ഖത്തര്‍ ചൊവ്വാഴ്ച ഡബ്ല്യു.ടി.ഒയില്‍ സമര്‍പ്പിച്ചു. സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നിവര്‍ക്കൊപ്പം യു.എ.ഇയും 2017 മുതല്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ജനുവരി അഞ്ചിനാണ് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരായ ഉപരോധം പിന്‍വലിച്ചത്.
ഖത്തറുമായുള്ള സമുദ്രാതിര്‍ത്തിയും വ്യോമാതിര്‍ത്തിയും യു.എ.ഇ 2017 മുതല്‍ അടച്ചിരുന്നു. കൂടാതെ യു.എ.ഇ ഖത്തരി വിമാനങ്ങളെ വിലക്കുകയും മെയില്‍ കൈകാര്യം ചെയ്യുന്നത് നിര്‍ത്തുകയും ഖത്തരി സേവന വിതരണക്കാരുടെ ഓഫീസുകള്‍ അടച്ചു പൂട്ടുകയും ചെയ്തു. ഇതെല്ലാം ചൂണ്ടിക്കാട്ടി അന്ന് തന്നെ ഖത്തര്‍ ഡബ്ല്യു.ടി.ഒയില്‍ പരാതി നല്‍കിയിരുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ കേസ് കൈകാര്യം ചെയ്യാനായി ഡബ്ല്യു.ടി.ഒ മൂന്നംഗ പാനല്‍ രൂപീകരിച്ചിരുന്നു.
ചൊവ്വാഴ്ച ഡബ്ല്യു.ടി.ഒയില്‍ സമര്‍പ്പിച്ച രേഖയില്‍ തര്‍ക്കം പുനഃപരിശോധിക്കാന്‍ പാനലിനോട് ഖത്തര്‍ ആവശ്യപ്പെട്ടു. സൗഹാര്‍ദ്ദപരമായ ഒത്തുതീര്‍പ്പ് സുഗമമാക്കാനായി കേസുമായി ബന്ധപ്പെട്ട പാനലിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഖത്തര്‍ പാനലിനോട് അഭ്യര്‍ത്ഥിച്ചു.
ഖത്തറിന്റെ അഭ്യര്‍ത്ഥനയോട് പാനല്‍ അനുകൂലമായി പ്രതികരിച്ചതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ 12 മാസത്തില്‍ കൂടുതല്‍ നിര്‍ത്തിവച്ചാല്‍ കേസില്‍ തീരുമാനമെടുക്കാനുള്ള പാനലിന്റെ അധികാരം ഔദ്യോഗികമായി നഷ്ടപ്പെടും.
സൗദി അറേബ്യയ്ക്കും ബഹ്‌റൈനുമെതിരെ ഖത്തര്‍ സമാനമായ കേസുകള്‍ ഡബ്ല്യു.ടി.ഒയില്‍ നല്‍കിയിട്ടുണ്ടെങ്കിലും ഈ കേസുകളെ കുറിച്ച് പാനലിനോട് ഖത്തര്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ജൂണില്‍ സൗദിക്കെതിരായി ഡബ്ല്യു.ടി.ഒയില്‍ നല്‍കിയ മറ്റൊരു കേസില്‍ ഖത്തര്‍ വിജയിച്ചിരുന്നു. ബൗദ്ധിക സൗത്തവകാശം സംബന്ധിച്ച ആഗോള നിയമങ്ങള്‍ സൗദി ലംഘിച്ചതായി ഡബ്ല്യു.ടി.ഒ പാനല്‍ വിമര്‍ശിച്ചിരുന്നു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.