July 12, 2020
July 12, 2020
ദോഹ: ഖത്തറിൽ തൊഴില്‍ നഷ്ടപ്പെട്ട് കാര്‍ ഷെഡ്ഡില്‍ അഭയം തേടിയ തിരുവനന്തപുരം സ്വദേശി ഒടുവില്‍ നാടണഞ്ഞു. തൊഴിലുടമയുടെ തെറ്റിദ്ധാരണമൂലം ജോലി നഷ്ടപെട്ട് കഴിഞ്ഞ ആറു മാസമായി താമസ സ്ഥലം പോലും ഇല്ലാതായ യുവാവാണ് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്.
തിരുവന്തപുരം നെടുമങ്ങാട് സ്വദേശി അന്‍സാര്‍ വീട്ടുജോലിക്കായാണ് ഖത്തറില്‍ എത്തിയത്. തൊഴിലുടമയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ജോലി നഷ്ടപ്പെടുകയായിരുന്നു. അഞ്ച് മാസം തൊഴിലിടത്തില്‍ തന്നെ താമസം ലഭിച്ചെങ്കിലും പിന്നീട് അതും നഷ്ടമാവുകയായിരുന്നു.പിന്നീട് ഒരു വില്ലയുടെ കാര്‍ ഷെഡ്ഡില്‍ അഭയം തേടുകയായിരുന്നു. ഇവിടെ കഴിയുന്നതിനിടെയാണ് സോഷ്യൽ ഫോറം പ്രവർത്തകർ ഇടപെട്ട് താമസവും ഭക്ഷണവും എര്‍പ്പാടാക്കിയത്. തൊഴിലുടമയുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് തിരിച്ചുവാങ്ങുന്നത് ഉൾപെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കുകയായിരുന്നു. ശമ്പള ഇനത്തില്‍ ലഭിക്കാനുണ്ടായിരുന്ന ബാക്കി തുകയും തൊഴിലുടമയില്‍ നിന്ന് വാങ്ങി നല്‍കിയിരുന്നു. സോഷ്യല്‍ ഫോറം നടത്തി വരുന്ന കൂടണയാന്‍ കൂടെയുണ്ട് പ്രവാസിക്കൊരു ടിക്കറ്റ് പദ്ധതിയിലുള്‍പ്പെടുത്തി സൗജന്യ ടിക്കറ്റു നല്‍കിയാണ് അന്‍സാറിനെ യാത്രയാക്കിയത്. സോഷ്യല്‍ ഫോറം സംസ്ഥാന സമിതി അംഗങ്ങളായ ഷഫീഖ് പയേത്ത്, സുബൈര്‍ പട്ടാമ്പി എന്നിവര്‍ ചേര്‍ന്ന് ടിക്കറ്റ് കൈമാറി. ഇന്നലെ തിരുവന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് അൻസാർ നാട്ടിലേക്ക് മടങ്ങിയത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക