October 26, 2019
October 26, 2019
ബാകു: ഗള്‍ഫ് ഉപരോധം ചേരിചേരാ നയങ്ങള്‍ക്കു വിരുദ്ധമാണെന്ന് വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍മുറൈഖി പറഞ്ഞു. നിയമവിരുദ്ധവും നീതിരഹിതവുമായ ഉപരോധം ഭീഷണിയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ലംഘനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസര്‍ബൈജാനിലെ ബാകുവില്‍ നടക്കുന്ന നോണ്‍ അലൈന്‍ഡ് മൂവ്‌മെന്റ്(നാം) 18 മത് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മുറൈഖി. കഴിഞ്ഞ സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന നാം മന്ത്രിതല യോഗത്തിലെ രാഷ്ട്രീയ പ്രഖ്യാപനങ്ങളുടെ ഉള്ളടക്കം സൂചിപ്പിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം. യു.എന്‍ ചാര്‍ട്ടറും അന്താരാഷ്ട്ര നിയമവും മനുഷ്യാവകാശവും ലംഘിച്ചുകൊണ്ട് ചില രാഷ്ട്രങ്ങള്‍ കൈക്കൊണ്ട ഏകപക്ഷീയ നിലപാടിനെ യോഗം പൂര്‍ണമായി തള്ളിക്കളഞ്ഞിരുന്നു. രാജ്യാന്തരതലത്തിലും രാജ്യാന്തരബന്ധങ്ങളിലുമുള്ള നിയമവാഴ്ചയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ബലാല്‍ക്കാരമായി നടപടികള്‍ കൈക്കൊള്ളുന്നതിനെയും യോഗം തള്ളി. സാമ്പത്തിക ഉപരോധവും ഏകപക്ഷീയമായ യാത്രാവിലക്കുകളും ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടുന്ന രാഷ്ട്രങ്ങള്‍ക്ക് നേരത്തെ തന്നെ ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നതാണെന്നും സുല്‍ത്താന്‍ ബിന്‍ സാദ് അല്‍മുറൈഖി ചൂണ്ടിക്കാട്ടി.
മേഖലയില്‍ സുരക്ഷയും സമാധാനവും സ്ഥിരതയും നിലനിര്‍ത്താനുള്ള ഖത്തറിന്റെ ജാഗ്രതയെ മുൻനിർത്തി ഉപരോധത്തിന്റെ തുടക്കം മുതൽ തന്നെ പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമായ നിരുപാധിക ചര്‍ച്ചയ്ക്കു ഖത്തർ സന്നദ്ധമായിരുന്നു.ആ നിലപാടിന് ഇപ്പോഴും മാറ്റമില്ല. 'നാ'മിന്റെ ലക്ഷ്യങ്ങളോടും തത്വങ്ങളോടുമുള്ള ഖത്തറിന്റെ പ്രതിജ്ഞാബദ്ധത മന്ത്രി ഉച്ചകോടിയില്‍ ആവര്‍ത്തിച്ചു.