September 26, 2020
September 26, 2020
ദോഹ: യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി കരാര്‍ ഉണ്ടാക്കിയതില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ കയ്യൊഴിഞ്ഞ അറബ് ലീഗ് അധ്യക്ഷപദം ഏറ്റെടുക്കാന്‍ ഖത്തര്‍ വിസമ്മതിച്ചതായി റിപ്പോർട്ട്. അറബ് ലീഗിന്റെ 154മത് മന്ത്രി തല പതിവ് സെഷന്റെ അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിലാണ് ഖത്തര്‍ വിമുഖത പ്രകടിപ്പിച്ചതെന്ന് മിഡിൽ ഈസ്റ്റ് മോണിറ്റർ റിപ്പോർട്ട് ചെയ്തു.
ഫലസ്തീന്‍ ഉപേക്ഷിച്ച അധ്യക്ഷ പദം ഏറ്റെടുക്കാനാവാത്തതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഖത്തര്‍ പ്രസ്താവനയില്‍ പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന 155മത് സെഷന്റെ അധ്യക്ഷ പദവി അക്ഷരമാലാക്രമത്തിലും ലീഗ് കൗണ്‍സിലിന്റെ നടപടിക്രമ ചട്ടങ്ങളുടെ ആറാം ആര്‍ട്ടിക്കിള്‍ അനുസരിച്ചും ഖത്തറിനാണ്.
ഏതെങ്കിലും സാഹചര്യത്തില്‍ അറബ് ലീഗിന്റെ മന്ത്രി തല യോഗത്തിന്റെ അധ്യക്ഷ പദവി ഏറ്റെടുക്കുന്നതില്‍ ഏതെങ്കിലും രാജ്യം വിസമ്മതിക്കുകയോ കഴിയാതെ വരികയോ ചെയ്താല്‍ സ്വാഭാവികമായും അടുത്ത വര്‍ഷം അധ്യക്ഷ പദവി വഹിക്കുന്ന രാജ്യത്തിനാണ് ഈ പദവിക്ക് അര്‍ഹത. ഇതു പ്രകാരം ഫലസ്തീന്‍ അധ്യക്ഷ പദവി രാജിവച്ചതോടെ ഖത്തറിനായിരുന്നു അധ്യക്ഷ പദവി ലഭിക്കേണ്ടിയിരുന്നത്.
അംഗരാജ്യങ്ങളില്‍ ചിലര്‍ ഇസ്രായേലുമായി സാധാരണ ബന്ധം സ്ഥാപിച്ച നടപടിയിലുള്ള അമര്‍ഷം പ്രകടിപ്പിച്ചാണ് ഫലസ്തീന്‍ കഴിഞ്ഞ ആഴ്ച അധ്യക്ഷ പദവി രാജിവച്ചത്. യുഎസിന്റെ മധ്യസ്ഥതയില്‍ വാഷിങ്ടണില്‍ വെച്ച് ഒരാഴ്ച മുമ്പ് ഇസ്രായേലുമായി യുഎഇയും ബഹ്‌റൈനും കരാര്‍ ഒപ്പിട്ടപ്പോള്‍ തങ്ങള്‍ ചതിക്കപ്പെട്ടു എന്നാണ് പലസ്തീൻ പ്രതികരിച്ചത്.. ഇസ്രായേല്‍ അധിനിവേശ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി സ്വതന്ത്ര രാഷ്ട്രം വേണമെന്ന പലസ്തീന്റെ എക്കാലത്തെയും ആഗ്രഹത്തെയാണ് യുഎഇയും ബഹ്‌റൈനും ഒത്തുതീര്‍പ്പിലൂടെ നിരാകരിച്ചതെന്ന് പലസ്തീന്‍ ചൂണ്ടിക്കാട്ടുന്നു.
അറബ് ലീഗിലെ ഈ രണ്ട് അംഗരാജ്യങ്ങളുടെ നടപടിയെ മറ്റ് രാജ്യങ്ങളെകൊണ്ട് അപലപിപ്പിക്കാന്‍ ഫലസ്തീന്‍ ശ്രമിച്ചിരുന്നു. അതിലും പലസ്തീന്‍ പരാജയപ്പെടുകയായിരുന്നു.ലീഗിന്റെ അധ്യക്ഷ പദവിയില്‍ ആറ് മാസം കൂടി തുടരാന്‍ അംഗരാജ്യങ്ങള്‍ പലസ്തീനെ പിന്തുണച്ചുവെങ്കിലും തങ്ങളില്‍ വിശ്വാസമില്ലാത്ത സമിതിയുടെ അധ്യക്ഷ പദവയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നായിരുന്നു ഫലസ്തീന്റെ നിലപാട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക