January 12, 2021
January 12, 2021
ദോഹ : സൗദിക്കും തുർക്കിക്കുമിടയിലെ അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിന് മാധ്യസ്ഥത വഹിക്കാൻ ഖത്തർ സന്നദ്ധത അറിയിച്ചതായി അനദോലു ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.തർക്കങ്ങൾ പരിഹരിക്കുന്നതിനും തീവ്രവാദത്തിനെതിരായ പോരാട്ടം ഏകോപിപ്പിക്കുന്നതിലും ഇരു രാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥ ചർച്ചകൾക്ക് തയാറാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രിയുടെ പ്രത്യേക പ്രതിനിധി മുത്‌ലഖ് അൽ ഖഹ്താനി ഒരു പ്രസ്താവനയിൽ അറിയിച്ചതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
'തർക്കങ്ങൾ പരിഹരിക്കുന്നതിലുള്ള ഖത്തറിന്റെ പരിചയവും നയങ്ങളും'എന്ന വിഷയത്തിൽ ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസ് സംഘടിപ്പിച്ച സിമ്പോസിയത്തിൽ ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഇരു രാജ്യങ്ങൾക്കുമിടയിൽ അനുരഞ്ജനം സാധ്യമാക്കുന്നതിൽ ഖത്തറിന് നിർണായക പങ്കു വഹിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുർക്കിക്കും സൗദിക്കുമിടയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി തുടരുന്ന അഭിപ്രായ ഭിന്നതകൾ മുതിർന്ന സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗി ഇസ്‌താംബൂളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് കൂടുതൽ വഷളായിരുന്നു. ഖശോഗിയുടെ വധത്തിനു പിന്നിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആണെന്നായിരുന്നു തുർക്കിയുടെ ആരോപണം.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക